Advertisment

ആനകളിലെ 'സൂപ്പർസ്റ്റാർ ' ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞു ; വിടവാങ്ങിയത് ആനപ്രേമികളുടെയും ഭക്തരുടെയും ആരാധനപാത്രം ; ആനക്കോട്ടയിലെ ഈ കാരണവര്‍ ഗുരുവായൂരപ്പന് തിടമ്പേറ്റിയത് 62 വര്‍ഷം !

New Update

ഗുരുവായൂർ: കേരളത്തിലെ ആയിരക്കണക്കിന് ആനപ്രേമികളുടെയും ലക്ഷക്കണക്കിന് ഭക്തരുടെയും ആരാധനപാത്രമായ ഗജവീരൻ ഗുരുവായൂർ പത്മനാഭൻ വിടവാങ്ങി. ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അന്ത്യം .

Advertisment

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ പത്മനാഭൻ. പുന്നത്തൂർ ആനക്കോട്ടയിലെ ഈ കാരണവർ 62 വർഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റി.

publive-image

കേരളത്തിൽ ഒരു ആനക്ക് ഒരു ഉത്സവത്തിന് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. 2004 ഏപ്രിലിൽ നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ച് വല്ലങ്ങി ദേശം പത്മനാഭന് ഒരു ദിവസത്തേക്ക് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു രൂപ ഏക്കത്തുക നൽകി.

നിലമ്പൂർ കാടുകളിൽ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയിൽ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് വാങ്ങി 1954 ജനുവരി 18ന് ഗുരുവായൂരിൽ നടയിരുത്തിയത്‌. ഗുരുവായൂർ പത്മനാഭനെ ഈശ്വരതുല്യമായി കാണുന്ന വിശ്വാസികൾ ഏറെയായിരുന്നു. ഉത്സവത്തിന് ദേശദേവതയുടെ തിടമ്പുമായി ഗുരുവായൂർ പത്മനാഭൻ എഴുന്നള്ളുന്നതുകണ്ടു വണങ്ങുന്നതുതന്നെ പുണ്യമെന്ന് കരുതുന്ന ഭക്തരുടെ എണ്ണവും കുറവല്ല.

ഉയരവും തലപ്പൊക്കവുമുള്ള ആനകൾ ഏറെയുണ്ടെങ്കിലും ആനപ്രേമികളുടെയും ഭക്തരുടെയും മനസിൽ പത്മനാഭനേക്കാൾ ഉയരം വേറെ ഒരു ആനയ്ക്കുമില്ലായിരുന്നു.ആനകളിലെ സൂപ്പർസ്റ്റാർ എന്ന് പറയാവുന്ന ഗുരുവായൂർ പത്മനാഭന്റെ ചിത്രത്തിനുപോലും ഉത്സവപ്പറമ്പുകളിൽ ആവശ്യക്കാർ ഏറെയാണ്.

ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതൽ പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകൾക്ക് ദേവസ്വം അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാർച്ച്‌ ഒന്നിന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭൻ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബറിൽ പത്മനാഭന്റെ ആരോഗ്യം മെച്ചപ്പെട്ടത് കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയർത്തി.

guruvayoor elephent guruvayoor padmanabhan
Advertisment