കുവൈറ്റ് : കുവൈറ്റിലെ ഷാര്‍ഖ് മത്സ്യച്ചന്തയില്‍ ചെമ്മീന്‍ വില്‍പ്പനയില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ ചെയര്‍മാന്‍ സാഹര്‍ അല്‍ സൂയാന്‍ അറിയിച്ചു. കുവൈറ്റ് വാണിജ്യ മന്ത്രാലയത്തോടും ഭക്ഷ്യ അതോറിറ്റിയോടും, കുവൈറ്റ് മുന്‍സിപാലിറ്റിയോടുമാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മത്സ്യച്ചന്തയില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നാണ് വാണിജ്യമന്ത്രാലയം, മുനിസിപ്പാലിറ്റി, ഭക്ഷ്യ അതോറിറ്റി അധികൃതര്‍ പറയുന്നത്.
നാടൻ ചെമ്മീന് പകരം ഇറക്കുമതി ചെമ്മീൻ ലേലത്തിന് എത്തുന്നുവെന്നാണ് പരാതി. ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണത്തിന്റെ അഭാവത്തിലാണ് തെറ്റായ പ്രവണത അരങ്ങേറുന്നതെന്ന് അൽ സൂയാന്‍ പറഞ്ഞു.അടുത്തിടെ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ 450 കിലോ കേടായ ചെമ്മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചിതായും അല്‍ സൂയാന്‍ വ്യക്തമാക്കി.
ട്രോളിങ് നിരോധന സമയപരിധി കഴിഞ്ഞതോടെ നാടൻ ചെമ്മീൻ യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യമുണ്ട്. എന്നാൽ നാടൻ ചെമ്മീൻ എന്ന പേരിൽ ഇറക്കുമതി ചെമ്മീൻ ലേലസ്ഥലത്ത് എത്തിച്ച് പലരും കൃത്രിമം നടത്തുന്നുവെന്നാണ് യൂണിയൻ പരാതിപ്പെടുന്നത്.