ആലപ്പുഴ∙ ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ വിഷുക്കണിയുടെ പേരില്‍ മുന്നണികള്‍ തമ്മില്‍ തര്‍ക്കം .
സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റി വിഷുക്കണി 18 എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംയോജിത കാർഷിക ശിൽപശാലയുടെ പേരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചു കോൺഗ്രസ് രംഗത്തെത്തിയതോടെ വിഷുക്കണി വിവാദമായത് .
എന്നാൽ വിഷുക്കണി 2018 എന്ന പരിപാടിയുടെ വിജയത്തെ തുടർന്നു കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയാണെന്നു സിപിഎം നേതൃത്വം പ്രതികരിച്ചു.
സിപിഎം സ്ഥാനാർഥി സജി ചെറിയാൻ ചെയർമാനായ കരുണാ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണു വിഷുക്കണി 2018 എന്ന പരിപാടി നടക്കുന്നത്.
ജൈവ പച്ചക്കറി വിപണം, കാർഷിക ഗാർഹിക ഉൽപന്നങ്ങളുടെ വിപണം, കുടുംബശ്രീ ഭക്ഷണശാല, വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ എന്നിവയെല്ലാം അടങ്ങുന്നതാണു പ്രദർശനം. പ്രമുഖരെ പങ്കെടുപ്പിച്ചു പൊതു സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടത്തുന്നുണ്ട്.
എന്നാൽ വോട്ടിനുവേണ്ടി സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണെന്നാണു കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസിന്റെ ആരോപണങ്ങൾ സംഘാടക സമിതി തള്ളിക്കളഞ്ഞു. നാലുദിവസത്തെ പ്രദർശനം ഇന്നാണ് സമാപിക്കുക .
ചെങ്ങന്നൂരിലെ ഭൂരിപക്ഷമായ ഹൈന്ദവ സമുദായത്തിനിടയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വിജയകുമാറിനുള്ള മുന്‍തൂക്കമാണ് ഹിന്ദു പ്രീണനത്തിന് എതിരാളികളെ പ്രേരിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം .