വേറിട്ട ശബ്ദത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് തന്റേതായൊരിടം സ്വന്തമാക്കിയ ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിംഗ് റിലേഷനും വേർപിരിയലുമൊക്കെ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്
എന്നാൽ വേർപിയലിന് ശേഷവും ഗോപി സുന്ദറിനെ കുറ്റപ്പെടുത്താൻ അഭയ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഗായിക.
"ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായിട്ടുള്ള ആഗ്രഹം ഉണ്ട്. എനിക്ക് എന്നെ വളർത്ത് കൊണ്ട് വരണം. എനിക്ക് എന്റേതായ രീതിയ്ക്ക് കാര്യങ്ങൾ ചെയ്യണം. അങ്ങനെ വളരണമെങ്കിൽ ആരെയും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല. എന്റെ ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാൻ കാണിക്കുന്ന നീതികേടായി. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ലിവിംഗ് ടുഗെദർ ബന്ധത്തിൽ ഒന്നുകിൽ മരണം വരെ ഒന്നിച്ച് പോകാം. അല്ലെങ്കിൽ എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവാം. അത് എല്ലാ ബന്ധത്തിലും ഉണ്ട്. ഇതെപ്പോഴെങ്കിലും ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് കൊണ്ട് മാറിനിൽക്കണം എന്നുണ്ടായിരുന്നു. സ്നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാെരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ല.
മാറണം എന്ന് കരുതി വെറുതെ വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല. ലൈഫ് ചേയ്ഞ്ച് ഉണ്ടാകണം. അതൊരു വലിയ വേദന തന്നെയാണ്. പെട്ടന്ന് അത്രയും കാലത്തെ ബന്ധം അവസാനിപ്പിക്കുക എന്ന് പറഞ്ഞ് പുറത്ത് കടക്കുന്നത് പറയുന്നത് പോലെ എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാന്‍ അതിനെ മറികടന്നത്. വർക്കൗട്ട് തുടങ്ങി. അത്രയും കാലം ഫാമിലി ആയിരുന്നെങ്കിൽ പിന്നീട് സംഗീതത്തിൽ ആയി",എന്നായിരുന്നു അഭയയുടെ പ്രതികരണം.