തിരുവനന്തപുരം; ഒട്ടേറെ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപർണ നായർ. കഴിഞ്ഞദിവസമാണ് തിരുവനന്തപുരം സ്വദേശിയായ അപർണയെ കരമന തളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അപർണ അവസാനമായി സന്ദേശം അയച്ചത് അമ്മയ്ക്കാണ്. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നതായി പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരയുകയും ഫോൺ കട്ടാക്കുകയുമായിരുന്നു. അതിനു ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ മരിച്ചുവെന്ന വാര്‍ത്തായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു.
ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം.അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.
2009ലെ മേഘതീർത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം. അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കടല്‍ പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.