Advertisment

തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?, ജാസിയോട് ചെയ്തത് വൃത്തികെട്ട പ്രവൃത്തി, ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധവുമായി ജി.വേണുഗോപാൽ

author-image
മൂവി ഡസ്ക്
New Update
jassie.jpg

കോളേജ് പരിപാടിയില്‍ പാടുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്റെ കയ്യില്‍നിന്ന് പ്രിൻസിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങിയ സംഭവം കൂടുതല്‍ പ്രതിഷേധത്തിലേക്ക്. സംഭവത്തില്‍ പ്രതിഷേധവുമായി ഗായകൻ ജി. വേണുഗോപാല്‍ രംഗത്തെത്തി. ജാസി ഗിഫ്റ്റിനോടുചെയ്തത് സംസ്ക്കാരവിഹീനമായതും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Advertisment

ഒരു പാട്ടുകാരൻ, കലാകാരൻ, അയാള്‍ വേദിയില്‍ പെർഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണെന്ന് ജി.വേണുഗോപാല്‍ പറഞ്ഞു.

ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം. കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും വേണുഗോപാല്‍ പറഞ്ഞു.

'അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച്‌ എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി.

മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എൻ്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ല്‍ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ " എന്ന പാട്ടാണ്.

"അതെൻ്റെ കയ്യില്‍ നിന്നും പോയി ചേട്ടാ " എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം."ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ." തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?' വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

Advertisment