ഭാവി വരൻ രാഹുലിന് സർപ്രൈസ് കൊടുക്കണമെന്ന ലക്ഷ്യത്തോടെ ടാറ്റു സ്റ്റുഡിയോയിൽ ചെന്ന നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് തിരിച്ചു കിട്ടിയത് അതിലും വലിയൊരു സർപ്രൈസ് ആയിരുന്നു. ഇത്തവണ കുറച്ച് സ്വാതന്ത്രത്തോടെ വലന്റൈൻസ് ഡേ ആഘോഷിക്കാൻ പറ്റും. ഇത്തവണ എന്തെങ്കിലും സർപ്രൈസ് കൊടുക്കണമെന്നുണ്ട്. നന്ദുവിന്റെ ശരീരത്തിൽ കുറേ ടാറ്റു ഉണ്ട്. പുതിയ ഡിസൈൻ ചെയ്യണമെന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്.
ഭയങ്കര ശിവഭക്തനാണ് നന്ദു. അത് ചെയ്യണമെന്നാഗ്രഹമുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് ടാറ്റുവിനെക്കുറിച്ച് അധികം അറിയില്ല, സത്യം പറഞ്ഞാൽ പേടിയാണ്. ടാറ്റു സ്റ്റുഡിയോയിലെ ആളുകളോട് ഞാൻ സംസാരിച്ചിരുന്നു. കാര്യം ഇത് ചെയ്യണമെങ്കിൽ മണിക്കൂറുകളെടുക്കും. നന്ദു അറിയാതെ അവനെ ടാറ്റു ചെയ്യാൻ കൊണ്ടുപോകണം. നമുക്കൊരു വലന്റൈൻസ് ഡേ ഔട്ടിങ്ങിന് പോവണ്ടേയെന്ന് ഞാൻ നന്ദുവിനോട് ചോദിച്ചിരുന്നു. ഇതാണ് പദ്ധതിയന്ന് ശ്രീവിദ്യ പറയുന്നു.
അങ്ങനെ രാഹുലിനെയും കൊണ്ട് ശ്രീവിദ്യ ടാറ്റു സ്റ്റുഡിയോയിൽ എത്തുന്നു. രാഹുലിന്റെ ആഗ്രഹം പോലെ ടാറ്റു ചെയ്ത് തുടങ്ങുന്നു. കുറേ സമയമെടുക്കുന്നതിനാൽ രാഹുലിനെ ടാറ്റു ചെയ്യാനായി ഇരുത്തി ശ്രീവിദ്യയും സുഹൃത്തുക്കളും പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് രാഹുൽ മറ്റൊരു സർപ്രൈസ് പ്ലാൻ ചെയ്തത്. ശ്രീവിദ്യയുടെ കയ്യിൽ ടാറ്റു ചെയ്യുക. ശ്രീവിദ്യ തിരിച്ച് വന്നപ്പോഴാണ് രാഹുൽ ഈ സർപ്രൈസിനെക്കുറിച്ച് പറഞ്ഞത്.
തനിക്കു പേടിയാണെന്നും ടാറ്റു ചെയ്ത് വന്നാൽ അച്ഛൻ വീട്ടിൽ കയറ്റില്ലെന്നുമൊക്കെ ശ്രീവിദ്യ പറയുന്നുണ്ട്. അവസാനം രാഹുലിന്റെ നിർബന്ധത്തിൽ ശ്രീവിദ്യ സമ്മതിച്ചു. ടാറ്റു ചെയ്യുമ്പോൾ വേദന സഹിച്ച് ഇരിക്കുകയായിരുന്നു ശ്രീവിദ്യ. ഇനി ആർക്കും സർപ്രൈസ് കൊടുക്കാൻ ഇറങ്ങിതിരിക്കില്ലെന്നും ശ്രീവിദ്യ പറയുന്നുണ്ട്.