Advertisment

നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ

ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020-ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

New Update
raveender chandrasekharan

ചെന്നൈ ; തമിഴ് ചലച്ചിത്രനിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ. വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷൻസ് എന്ന ചലച്ചിത്ര നിർമാണക്കമ്പനിയുടെ ബാനറിൽ ചിത്രങ്ങൾ നിർമിച്ചയാളാണ് രവീന്ദർ ചന്ദ്രശേഖരൻ

Advertisment

ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. 2020-ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മുനിസിപ്പൽ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന പവർ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും സാമ്പത്തികമായി ബന്ധപ്പെടുന്നത്. തുടർന്ന് 2020 സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15,83,20,000/ രൂപ നൽകുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നതാണ് പരാതിയിൽ പറയുന്നത്. 

പോലീസ് അന്വേഷണത്തിൽ ബാലാജിയിൽ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദർ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കമ്മീഷണർ സന്ദീപ് റായ് റാത്തോഡിന്റെ നിർദേശപ്രകാരം പോലീസ് ഒളിവിൽപ്പോയ പ്രതിയെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. 

സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് രവീന്ദർ ചന്ദ്രശേഖരൻ. ടെലിവിഷൻ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഏറെ ചർച്ചയായിരുന്നു.

ravinder chandrasekharan
Advertisment