മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ മുംബൈ പോലീസ് വിലയിരുത്തി. കൊടുംകുറ്റവാളി ലോറൻസ് ബിഷ്‌ണോയുടെ സംഘമാണ് സൽമാൻ ഖാന് ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക്കിലൂടെയാണ് ലോറൻസ് ബിഷ്‌ണോയുടെ സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. അടുത്തിടെ പഞ്ചാബി ഗായകനും സൽമാൻ ഖാന്റെ സഹോദരതുല്യനുമായ ഗിപ്പി ഗ്രെവാളിന്റെ വീടിന് നേരെ ലോറൻസ് ബിഷ്‌ണോയുടെ സംഘം ആക്രമണം നടത്തിയിരുന്നു. ഇത് സൽമാൻഖാനും കൂടിയുള്ള മുന്നറിയിപ്പാണ് എന്ന തരത്തിൽ ആയിരുന്നു ഭീഷണി സന്ദേശം. ഇതിനൊപ്പം ലോറൻസ് ബിഷ്‌ണോയുടെ ചിത്രവും പ്രതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയ് ആണെന്ന സൂചന പോലീസിന് ലഭിച്ചത്.
ഗിപ്പി ഗ്രെവാളിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. നിങ്ങൾ സൽമാൻ ഖാനെ സഹോദരനെപ്പോലെ കാണുന്നു. ആ സഹോദരന് വരാനും നിങ്ങളെ രക്ഷിക്കാനുമുള്ള സമയമാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സൽമാൻ ഖാന് കൂടിയുള്ള ഭീഷണിയാണ് ഇത്. ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല.
സിദ്ധു മൂസേവാലയുടെ മരണത്തിൽ നിങ്ങൾ നടത്തിയ പരാമർശം ആരും ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതരുത്. അയാൾ ആരായിരുന്നു എന്നും അയാളുടെ ക്രിമിനൽ പശ്ചാത്തലവും ഞങ്ങൾക്ക് അറിയാം. ഇതൊരു ട്രെയിലർ ആണെന്ന് കരുതിയാൽ മതി. സിനിമ റിലീസ് ചെയ്യാൻ ഇരിക്കുന്നതേയുള്ളു. മരണത്തിന് വിസ ആവശ്യമില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.