ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം ജനാധിപത്യത്തിന്റെ കറുത്ത വശമാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്വ. രാജ്യത്ത് ഒരു ചായക്കടക്കാരൻ പ്രധാനമന്ത്രിയായി. മത്സ്യബന്ധന സമൂഹത്തിൽ നിന്നുള്ള ഒരാൾ രാഷ്ട്രപതിയുമായി. എന്നാൽ, നിയമ രംഗത്ത് ഇപ്പോഴും പിന്നോക്ക മേഖലയിൽ നിന്നുള്ളവർക്ക് അവഗണനയാണെന്നാണ് മന്ത്രിയുടെ ആരോപണം.
കൊളീജിയം സംവിധാനത്തിന്റെ സുതാര്യത നഷ്ടപ്പെട്ടു. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിൽ പട്ടികജാതി, പട്ടികവർഗ, ദളിത് വിഭാഗങ്ങളിൽനിന്നു കൂടുതൽ പ്രാതിനിധ്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയിൽ ഇപ്പോൾ നടക്കുന്ന ജഡ്ജിമാരുടെ നിയമനം ജനാധിപത്യ രീതിയിൽ അല്ല നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കഴിവും യോഗ്യതയുമുള്ള പട്ടികജാതി, പട്ടികവർഗ, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരുടെ മുൻപിൽ ജഡ്ജിമാരുടെ നിയമനത്തിനായുള്ള വാതിലുകൾ കൊട്ടിയടക്കപ്പെടുകയാണ്. ആ വാതിലുകൾ തുറന്നിടാനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നും ബീഹാറിൽനിന്നുള്ള എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാർട്ടി നേതാവ് കൂടിയായ ഉപേന്ദ്ര കുശ്വ പറഞ്ഞു.