കശ്മീരിലെ ടാർജറ്റ് കില്ലിംഗിൽ ഞെട്ടി രാജ്യം. വനത്തിലൂടെ ഒളിച്ചുവന്ന രണ്ടു പാകിസ്ഥാൻ തീവ്രവാദികൾ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിക്ക് കശ്മീരിലെ രജൗറി മേഖലയിലുള്ള അപ്പർ ഡാൻഗ്രി വില്ലേജിലെ മൂന്നു ഹിന്ദുഭവനങ്ങളിൽ നടത്തിയ വെടിവയ്പ്പിൽ 4 പേർ തൽക്ഷണം മരിക്കുകയും 9 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
വീടുകൾക്കുള്ളിൽ കടന്നുചെന്ന തീവ്രവാദികൾ എല്ലാവരുടെയും ആധാർ കാർഡുകൾ പരിശോധിച്ച് ഹിന്ദുക്കൾ എന്നുറപ്പാക്കിയശേഷമാണ് വെടിവയ്പ്പ് നടത്തിയത്. രജൗറി ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് ഈ സംഭവം അരങ്ങേറിയത്. ഹിന്ദുവീടുകൾ മാത്രം ലക്ഷ്യമിട്ടു നടത്തിയ ഈ ആക്രമണത്തിൽ വലിയ ഞെട്ടലിലാണ് ജനം.
കൃത്യം നടത്തിയശേഷം തീവ്രവാദികൾ വനത്തിനുള്ളിലേക്ക് കടന്നുകളയുകയായിരുന്നു.
ഈ അരുംകൊലയിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനിടയിൽ നടന്ന തീവ്രശേഷിയുള്ള ബോംബ് സ്ഫോടനത്തിലും ഒരു കുട്ടി കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സൈന്യം തീവ്രവാദികൾക്കായി വനമേഖലയിൽ തിരച്ചിൽ നടത്തി. പുതുവർഷത്തിൽ തീവ്രവാദി ആക്രമണം ശക്തമാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് മുൻപേയുണ്ടായിരുന്നതിനാൽ സൈന്യം അതിർത്തി മേഖലകളിലും പ്രധാനവീഥികളിലുമെല്ലാം കനത്ത ജാഗ്രതയിലായിരുന്നു.
പതിവുപോലെ രാഷ്ട്രീയപാർട്ടികളൊക്കെ ഈ സംഭവത്തിൽ ഞെട്ടലും നടുക്കവും രേഖപ്പെടുത്തി ഔപാചാരികത പൂർത്തിയാക്കി മാളത്തിലേക്ക് ഉൾവലിഞ്ഞിട്ടുണ്ട്.
കശ്മീരിലെ പണ്ഡിറ്റുകളെ സംബന്ധിച്ചിടത്തോളം ഭീകരർ മനപ്പൂർവ്വം നടത്തുന്ന ഇത്തരം ടാർജറ്റ് കില്ലിംഗ് മൂലം അവിടെ സുരക്ഷിതമായ ജീവിതം തീർത്തും ദുസ്സഹമായിരിക്കുന്നു എന്ന സ്ഥിതിയാണുള്ളത്.