ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിലെ പ്രസിദ്ധമായ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള (എൻ എം സി എച്ച്) അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതെല്ലാം. ഈ ആശുപത്രയിൽ 100 ലധികം കൊറോണ രോഗികൾ ഇപ്പോൾ അഡ്മിറ്റാണ്.
നായ കിടക്കുന്നത് കോവിഡ് രോഗികൾക്കുള്ള വാർഡിലെ ബെഡ്‌ഡിലാണ്. ഇതിൽനിന്നുതന്നെ തലസ്ഥാനനഗരിയിലെ ഈ മെഡിക്കൽ കോളേജിന്റെ അവസ്ഥ നമുക്കുൾക്കൊള്ളാൻ കഴിയുന്നതാണ്.
ഇതുമാത്രമല്ല , വാർഡിലും പരിസരങ്ങളിലുമായി പി പി ഇ കിറ്റുകളും മാസ്ക്കുമെല്ലാം അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്നതും കാണാം.
നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയെ കൊറോണ ഡെഡിക്കേറ്റഡ് ആശുപത്രിയായാണ് ബീഹാർ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
മാസങ്ങൾക്കുമുമ്പ് ഇതേ ആശുപത്രിയിലെ ഓർത്തോപീഡിക് വാർഡിലെ ബെഡ്ഡുകളിൽ നായ്ക്കൾ കിടക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ( ഞാനത് ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിരുന്നതും , അന്നത് രാഷ്ട്രീയ കണ്ണടയിലൂടെ കണ്ട ചിലർ എനിക്കെതിരേ വലിയ വിമർശനങ്ങൾ നടത്തുകയും ചെയ്തിരുന്നു.)
യഥാർത്ഥത്തിൽ ഇവിടെ വാർഡുകളിൽ നായ്ക്കളും മറ്റു മൃഗങ്ങളും പ്രവേശിക്കുന്നത് തടയാൻ ആരുമില്ലെന്നതാണ് യാഥാർഥ്യം.
ആശുപത്രിയിൽ ചപ്പുചവറുകളിടാൻ വച്ചിരിക്കുന്ന ഡസ്റ്റ്ബിനിൽ പി പി ഇ കിറ്റുകളും കയ്യുറകളും മാസ്ക്കു മൊക്കെ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്നത് കാണാം. മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇതിൽപ്പരം കാരണം വേണ്ടതുണ്ടോ?
മാസ്‌ക്കുകളും പി പി ഇ കിറ്റുകളും, ഗ്ലൗസുമെല്ലാം ഉപയോഗശേഷം പോളിബാഗുകളിൽ നിക്ഷേപിച്ച് ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ അനുസരിച്ചുവേണം അവ ഡിസ്പോസ് ചെയ്യേണ്ടതെന്നാണ് കർശന നിർദ്ദേശമുള്ളത്. അലക്ഷ്യമായി മറ്റെങ്ങും അവ ഉപേക്ഷിക്കാൻ പാടുള്ളതല്ല.
പി പി ഇ കിറ്റുകൾ ലഭ്യമാക്കുന്ന കമ്പനികൾ അതോടൊപ്പം അവ ഉപയോഗിച്ചശേഷം നിക്ഷേപിക്കാനുള്ള ഒരു പോളിബാഗും നൽകുന്നുണ്ട്. കമ്പനിയുടെ ആളുകൾ തന്നെയാണ് ആശുപത്രികളിൽവന്ന് ഈ പോളിബാ ഗുകൾ ഡിസ്പോസ് ചെയ്യുന്നത്. എന്നാൽ എൻ എം സി എച്ച് മെഡിക്കൽ കോളേജിൽ ഇതൊന്നും നടക്കുന്നില്ല എന്നതും വാസ്തവം.
ഈ വാർത്തയും ചിത്രങ്ങളും പുറത്തുവന്നതിനെത്തുടർന്ന് ബീഹാറിലെ ആർ ജെ ഡി നേതാവ് തേജസ്‌വി യാദവ് ട്വീറ്റ് ചെയ്തതിപ്രകാരമാണ് :-
" ഹേ ഭഗവാൻ, ഞങ്ങളുടെ പ്രിയപ്പെട്ട ബീഹാറിനെ രക്ഷിക്കുക. പാറ്റ്നയിലെ കൊറോണ ഡെഡിക്കേറ്റഡ് എൻ എം സി എച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബെഡ്ഢിൽ നായ കയറിയിരിക്കുന്നു. ഉപയോഗിച്ച കിറ്റുകളും, മാസ്ക്കും ഒക്കെ പലയിടത്തായി ഉപേക്ഷിച്ചിരിക്കുന്നു.മുഖ്യമന്ത്രി രണ്ടുമാസമായി അവലോകന മീറ്റoഗു കളിൽ വ്യാപൃതനാണ്. പക്ഷേ എന്ത് ഫലം? "
ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കം നിൽക്കുന്ന ബീഹാർ സംസ്ഥാനത്തുനിന്നും 35 ലക്ഷം ദിവസവേതനക്കാരായ തൊഴിലാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോയി ജോലിചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
എന്നാൽ യാഥാർഥ്യം ഇതിലും വളരെയേറെയാണ്. അവരെല്ലാം പലതരത്തിൽ മടങ്ങിവരാൻ തുടങ്ങിയയതോടെ ഇനി സംസ്ഥാനത്ത് സ്ഥിതി കൂടുതൽ വഷളാകാനിടയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രതയും മുൻകരുതലുമെടുക്കേണ്ടവർ അലംഭാവം കാട്ടുന്നത് ആപത്തുതന്നെയാണ്.