പൂണെയിൽ ഇക്കഴിഞ്ഞ 20 -)o തീയതി നടന്നതാണ് സംഭവം. എയർ ഏഷ്യയുടെ ഫ്ലൈറ്റ് നമ്പർ 15 -732 പൂനെയിൽ നിന്നും ഡെൽഹിക്കു പോകാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു.
പെട്ടെന്ന് മുന്നിരയിലിരുന്ന ഒരു യാത്രക്കാരൻ അതിശക്തിയായി തുമ്മുവാൻ തുടങ്ങി. തുമ്മൽ തുടർച്ചയായതോടെ യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും സംശയമായി.
വിവരമറിഞ്ഞ വിമാനത്തിന്റെ പൈലറ്റ് കോക് പിറ്റിലെ എമർജൻസി വാതിൽതുറന്ന് റൺവേയിലേക്കെടുത്തുചാടി രക്ഷപെട്ടു.
ഭയചകിതരായ യാത്രക്കാരെ ക്രൂ മെംബേർസ് സമാധാനപ്പെടുത്തി പുറകിലുള്ള വാതിലിലൂടെ പുറത്തിറക്കുകയും തുമ്മിയ യാത്രക്കാരനെ മുൻവാതിലിലൂടെ പുറത്തിറക്കുകയുമായിരുന്നു.
എല്ലാ യാത്രക്കാരെയും സ്‌ക്രീനിംഗിനു വിധേയരാക്കി. അതിനുശേഷം ക്രൂ മെംബേർസ് സ്വയം ക്വോറന്റൈനിലേക്ക് പോകുകയായിരുന്നു. അവർക്ക് ലഭിച്ച ട്രെയിനിംഗ് പ്രകാരം എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കിയശേഷമാണ് അവർ ക്വോറന്റൈൻ ആയത് എന്ന കാര്യം വളരെ പ്രശംസനീയമാണ്.
വിമാനം ഉടൻതന്നെ ആന്റി ഇൻഫെക്ഷൻ ശുചീകരണം നടത്തിയശേഷം റിമോട്ട് വേയിൽ കൊണ്ടുപോയി നിർത്തി. യാത്രക്കാരുടെ മെഡിക്കൽ സ്‌ക്രീനിംഗിൽ എല്ലാ റിപ്പോർട്ടുകളും നെഗറ്റീവായിരുന്നു. തുടർച്ചയായി തുമ്മിയ യാത്രക്കാരന് കലശലായ ജലദോഷമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പൈലറ്റ്റ്‌മാർ കോക് പിറ്റിലെ എമർജൻസി വാതിലുകൾ, ഒഴിവാക്കാനാകാത്ത അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗിക്കാറുള്ളത്. സാധാരണ അവർ കോക്പിറ്റിലേക്ക് പോകുന്നതും വരുന്നതുമെല്ലാം യാത്രക്കാർ പോകുന്ന വഴിയേതന്നെയാണ്.
പൈലറ്റിന്റെ നടപടിക്കെതിരേ വിമർശനം ശക്തമാണെങ്കിലും എയർ ഏഷ്യ അദ്ദേഹത്തിൻ്റെ നടപടിയെ ന്യായീകരിച്ചിരിക്കുകയാണ്. വീണ്ടും ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വിമാനം ഡൽഹിക്ക് യാത്ര തിരിച്ചത്.