കേരളത്തില്‍ നിന്നുള്ള, കത്തോലിക്ക സഭ നടത്തുന്ന കാണ്‍പൂരിലെ അനാഥാലയത്തില്‍ ഇക്കഴിഞ്ഞ ജനുവരി ആദ്യവാരമാണ് അവര്‍ക്കപരിചിതരായ രണ്ടു യുവതികള്‍ എത്തുന്നത്. അനാഥാലയത്തിലെ മലയാളിയായ ഇന്‍ ചാര്‍ജ് നോട് അവര്‍ തങ്ങളുടെ അമേരിക്കയില്‍ നിന്നുള്ള വരവിന്‍റെ കാരണങ്ങള്‍ ഒന്നൊന്നായി ഇംഗ്ലീഷില്‍ വിവരിച്ചു.
സ്റ്റെഫാനിയും ,റെബേക്കയും
അതാകട്ടെ ഒരു സിനിമാക്കഥ പോലെ ദുഖവും , ഉദ്വേഗവും, ഇമോഷനും ഒക്കെ ആവോളം നിറഞ്ഞതായിരുന്നു.
40 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണ്‍പൂരിലെ ഇതേ അനാഥാലയത്തില്‍ നിന്ന് രണ്ടമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്തു കൊണ്ടുപോയ താണ് ഇവര്‍ ഇരുവരെയും. പേര് സ്റ്റെഫാനി കൃപാ കപൂര്‍, റെബേക്ക നിര്‍മ്മല പീക്കോക്ക് .
കാണ്‍പൂരിലെ തെരുവില്‍ മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട ഇവര്‍ രണ്ടുപേരെയും ആരോ അനാഥാലയത്തില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ശാപം എന്ന് ഇന്നും കണക്കാക്കുന്ന വലിയൊരു ജനത ഉത്തരേന്ത്യയില്‍ ഉണ്ടെന്നത് വസ്തുത തന്നെയാണ്. പെണ്‍കുട്ടികള്‍ തെരുവുകളില്‍ നിര്‍ദ്ദയം ഉപേക്ഷിക്കപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണ്.
സ്റ്റെഫാനി ബാല്യത്തില്‍
സ്റ്റെഫാനിയെ 1975 ല്‍ അമേരിക്കയിലെ മിനെസോട്ട നിവാസിനി മേരോലിന്‍ ബാക്ക് സ്ട്രോം എന്ന വനിത കാണ്‍പൂരില്‍ നിന്ന് ദത്തെടുക്കുകയായിരുന്നു. റബേക്കയെ 1976 ല്‍ യൂട്ടായിലെ ലിയോനാര്‍ഡ് ജോണ്‍സണ്‍ ദമ്പതികള്‍ ദത്തെടുത്തു.
ഇരുവരും നല്ല സാമ്പത്തിക ചുറ്റുപാടിലാണ് വളര്‍ന്നത്. എന്നാല്‍ തങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദത്തെടുക്കപ്പെട്ടവരാണെന്ന വിവരം അമേരിക്കന്‍ രക്ഷകര്‍ത്താക്കള്‍ രണ്ടുപേരെയും വിശദമായി അറിയിച്ചിരുന്നു.അവര്‍ക്ക് ഇന്ത്യന്‍ ടച്ചുള്ള പേര് നല്കിയതും ഈ രക്ഷിതാക്കള്‍ തന്നെയാണ്.
അവര്‍ അമേരിക്കന്‍ ചുറ്റുപാടില്‍ പഠിച്ചു വളര്‍ന്നു. വിവാഹിതരും അമ്മമാരുമായി. മനസ്സില്‍ രക്ഷകര്‍ത്താക്കള്‍ പകര്‍ന്നു നല്‍കിയ ഇന്ത്യയെപ്പറ്റിയുള്ള അറിവുകളും , യഥാര്‍ത്ഥ മാതാപിതാക്കളെ കാണാനുള്ള അദമ്യമായ ആഗ്രഹവുമായാണ് അവര്‍ ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.
റെബേക്ക ഭര്‍ത്താവും കുഞ്ഞുമായി
ഇരുവരും പരസ്പ്പരം പരിചയപ്പെടുന്നത് 2007 ലാണ്. ഇന്ത്യയില്‍ നിന്ന് അഡോപ്റ്റ് ചെയ്യപ്പെട്ടവരുടെ അമേരിക്കയിലെ ഓണ്‍ലൈന്‍ ഗ്രൂപ്പ് വഴിയാണ് ബന്ധം സ്ഥാ<പിച്ചത്. തങ്ങളിരുവരും ഒരേ അനാഥാലയത്തില്‍ നിന്ന് വന്നവരാണെന്നറിഞ്ഞ നിമിഷം ഒരു കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷമായിരുന്നു ഇരുവര്‍ക്കും. അവരുടെ ആ സുഹൃത് ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചു..
രണ്ടാളും ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കുമൊപ്പമാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
തങ്ങളുടെ മാതാപിതാക്കളെ കണ്ടെത്തുക എന്നതിലുപരി എന്തിനാണവര്‍ തങ്ങളെ ഉപേക്ഷിച്ചത് എന്നതിനുകൂടിയുള്ള ഉത്തരം തേടിയാണ് അവരുടെ വരവ്.
സ്റ്റെഫാനി ഭര്‍ത്താവും മക്കളുമൊത്ത്
എന്നാല്‍ അവര്‍ക്ക് നിരാശയാണ് അനാഥാലയം അധികൃതരില്‍ നിന്ന് ലഭിച്ചത്. ദത്തെടുത്ത പേപ്പറുകളും, ഒപ്പം ഇവര്‍ തന്നെയാണ് അന്നത്തെ കുട്ടികള്‍ എന്ന രക്ഷകര്‍ത്താക്കളുടെ സാക്ഷ്യപ്പെടുത്തലും ഉള്‍പ്പെടെ വന്നാല്‍ മാത്രമേ ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ എന്നാണ് അനാഥാലയം അധികൃതര്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ടു സ്റ്റെഫാനിയും ,റബേക്ക യും കാണ്‍പൂര്‍ മേയറെ കാണുകയും അദ്ദേഹം ഇവര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കാന്‍ അനാഥാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ ആ നിര്‍ദ്ദേശവും നിരസിക്കപ്പെട്ടു.
സ്റ്റെഫാനി അനാഥാലയത്തിലെ സിസ്റ്റര്‍ മേരിക്കൊപ്പം
എന്നാല്‍ നിരാശരാകാന്‍ അവര്‍ തയ്യാറല്ലായിരുന്നു . മടങ്ങിപ്പോയി ഓര്‍ഫനേജ് അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളുമായി എത്രയും പെട്ടെന്ന് തിരിച്ചുവരാനും അതുവഴി തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടെത്താനും കഴിയുമെന്ന പൂര്‍ണ്ണ പ്രതീക്ഷയുമായി അവര്‍ അടുത്ത ദിവസങ്ങളില്‍ അമേരിക്കയ്ക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ്.