ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“ഒരു സ്വപ്നം മായാജാലത്തിലൂടെ യാഥാർഥ്യമാകില്ല. അതിനു വിയർപ്പും നിശ്ചയദാർഢ്യവും കഠിനാധ്വാനവും ആവശ്യമാണ്’’- അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിൻ പവൽ പറഞ്ഞതാണിത്. സ്വപ്നങ്ങളെ പിന്തുടരാനുള്ള തീക്ഷ്ണമായ ആഗ്രഹവും ധൈര്യവും സമർപ്പണവും ഉണ്ടെങ്കിൽ അതു സാക്ഷാത്കരിക്കാനാകും എന്നു നമുക്കറിയാം.
ഇന്ത്യയെന്ന രാജ്യത്തിനും വലിയ സ്വപ്നങ്ങളുണ്ട്. വികസിത രാജ്യം ആകുക മാത്രമല്ലത്. സമാധാനവും സന്തോഷവുമുള്ള ജനതയാകുകയാണ് പ്രധാനം. അടുത്ത നൂറ്റാണ്ട് ഇന്ത്യയുടേതാകും എന്നതിൽ സംശയിക്കാനുമില്ല.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും മോഹഭംഗമായെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പു കാലമായിട്ടും അമിത ആത്മവിശ്വാസം കൊണ്ടാകാം, ഇടത്തരക്കാർക്കുള്ള ആദായനികുതി സ്ലാബുകളിൽ നേരിയ ഇളവുപോലും ഉണ്ടായില്ല. എന്നാൽ, പ്രതീക്ഷയുടെ വെള്ളിവെളിച്ചം നൽകുന്ന ചിലതെല്ലാം കേന്ദ്ര ബജറ്റിലുണ്ട്. എന്തിനെയും വിമർശിക്കാൻ എളുപ്പമാണ്. ക്രിയാത്മകമായി നല്ലതുകൂടി കണ്ടെത്തിയാലേ രാജ്യം പുരോഗതി കൈവരിക്കൂ.
പ്രതീക്ഷയായി ലക്ഷം കോടി
2047ൽ വികസിത ഭാരതമെന്ന വാഗ്ദാനം നിർമലയുടെ ഇടക്കാല ബജറ്റിലുണ്ട്. മൂലധന ചെലവുകൾക്കുള്ള പ്രാമുഖ്യം സ്വാഗതാർഹമാണ്. എന്നാൽ, നിർമിതബുദ്ധി അടക്കമുള്ള ഐടി മേഖലകളിലെ നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ലക്ഷം കോടി രൂപയുടെ കോർപസ് ഫണ്ട് ഭാവിയുടെ പ്രധാന പ്രതീക്ഷയാണ്. പുതിയ സംവിധാനത്തിലൂടെ സ്വകാര്യ കന്പനികൾക്ക് 50 വർഷം വരെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്നാണു നിർമല സീതാരാമൻ അറിയിച്ചത്.
നൂതന സാങ്കേതിക വിദ്യകളിൽ നവസംരംഭകരെയും ഗവേഷണങ്ങളെയും നൂതന കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ഇത് ഉത്തേജനമാകുമെന്നതിൽ സംശയമില്ല. ഐടി സേവന മേഖലയിൽ നിരവധി ഭീമന്മാരെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫേസ്ബുക്ക് പോലെ ആഗോള തലത്തിൽ മേധാവിത്വമുള്ള സാങ്കേതിക സ്ഥാപനം ഇന്ത്യക്കില്ല.
വിവരസാങ്കേതിക മേഖലകളിൽ ഇന്ത്യൻ സംരംഭകരുടെയും കന്പനികളുടെയും അന്തർലീനമായ ശക്തി ഉപയോഗിച്ച് ആഗോള അവസരങ്ങൾ മുതലെടുക്കാൻ ഇന്ത്യക്ക് കഴിയും. നിർമിതബുദ്ധി (എഐ), യുപിഐ, 4 ജി- 5 ജി നെറ്റ്വർക്ക്, ആധാർ തുടങ്ങിയ ബഹുജന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലൂടെ ലോകത്തിന്റെ ഐടി സാങ്കേതികവിദ്യകളിലെ മേധാവിത്വം നേടാനുള്ള അവസരമാണു രാജ്യത്തെ യുവജനങ്ങളുടെ മുന്നിലുള്ളത്.
സാങ്കേതിക വിദഗ്ധരായ യുവാക്കൾക്ക് സുവർണ കാലഘട്ടമായിരിക്കുമെന്ന നിർമല സീതാരാമന്റെ വാക്കുകളിൽ ഇക്കാര്യം വ്യക്തമാണ്. വിവിധ മേഖലകളിലുള്ള വിദഗ്ധരും പങ്കാളികളും അടക്കം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ഫലപ്രദമായി പദ്ധതി നടപ്പാക്കുമെന്നു പ്രതീക്ഷിക്കാം.
ലോകം നയിക്കാൻ ഇന്ത്യ
ഐടി സാങ്കേതികവിദ്യകളിലടക്കം സണ്റൈസ് മേഖലകളിലെ ഗവേഷണങ്ങൾക്കും നൂതന കണ്ടുപിടിത്തങ്ങൾക്കും മറ്റുമായി 50 വർഷത്തെ പലിശ രഹിത വായ്പകൾ നൽകുന്നതിനാണ് കേന്ദ്രം ഒരു ലക്ഷം കോടി രൂപയുടെ മൂലധനനിധി പ്രഖ്യാപിച്ചത്. വളരെ കുറഞ്ഞ പലിശയിലോ പലിശയില്ലാതെയോ ദൈർഘ്യമേറിയ കാലയളവിലേക്ക് സ്വകാര്യ സംരംഭകർക്കു വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ദീർഘകാല ഫിനാൻസിംഗിനും റീഫിനാൻസിംഗിനും അവസരമുണ്ട്.
‘സണ്റൈസ് ഡൊമെയ്നു’കളിൽ ഗവേഷണവും നവീകരണവും ഗണ്യമായി വർധിപ്പിക്കുന്നതിന് ഇതു സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. നമ്മുടെ യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും ശക്തികൾ സമന്വയിപ്പിക്കുന്ന പരിപാടികൾ നമുക്കുണ്ടാകണം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്.
നിർമിതബുദ്ധി (എഐ), പുനരുപയോഗ ഊർജം (റിന്യൂവബിൾ എനർജി), ഇലക്ട്രിക് കാറുകൾ, പ്രതിരോധം, അർധചാലക (സെമികണ്ടക്ടർ) നിർമാണം തുടങ്ങി ഉയർന്നുവരുന്ന അവസരങ്ങളിൽ സ്റ്റാർട്ടപ്പുകളും സ്വകാര്യമേഖലാ സ്ഥാപനങ്ങളും നിക്ഷേപം നടത്തണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. പ്രതിരോധ മേഖലയിൽ ഡീപ് ടെക് എന്ന അതീവ സൂക്ഷ്മതയുള്ള സാങ്കേതികവിദ്യകൾക്ക് വലിയ സാധ്യതകളുണ്ട്. അമേരിക്ക, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ നൂതന കണ്ടുപിടിത്തങ്ങളുമായി പ്രതിരോധ മേഖലകളിൽ അടക്കം പലതിലും മുൻനിരയിലെത്തിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യയിലെ മിടുമിടുക്കരായ യുവാക്കളെ പ്രോത്സാഹിപ്പിച്ചാൽ നമുക്ക് ഏതു കേമന്മാരെയും മറികടക്കാനുള്ള കരുത്തും മികവുമുണ്ട്. നിലവിൽ കേന്ദ്രസർക്കാർ ഫണ്ടു ചെയ്യുന്ന ഡിആർഡിഒ, സിഎസ്ഐആർ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന ഗവേഷണങ്ങൾക്കു പുറമെ പുതിയ വലിയൊരു വാതായനം തുറക്കാൻ പദ്ധതി വഴിതെളിക്കട്ടെ. പുതിയ പല മേഖലകളിലും വിപുലമായ ഗവേഷണത്തിനും നവീന സാങ്കേതികവിദ്യകളുടെ ആവിർഭാവവും വരുമെന്നതാണു പ്രധാനം.
സാധാരണക്കാരെ മറക്കരുത്
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലൂടെയും നവീകരണത്തിന്റെയും നൂതന സാങ്കേതിക വിദ്യകളുടെയും ഇൻകുബേറ്റർ എന്ന നിലയിൽ ഇന്ത്യയുടെ പങ്ക് വലുതാണ്. സോഫ്റ്റ്വെയർ മേഖലയിലെ ഇന്ത്യയുടെ മികവിനോടൊപ്പം നിർമിത ബുദ്ധി പോലുള്ളവയെ ശരിയായി ഉപയോഗപ്പെടുത്താനാകണം. യുവജനങ്ങൾക്കു തൊഴിൽ വൈദഗ്ധ്യവും നൈപുണ്യ വികസനവും ഉറപ്പാക്കുകയും നിലവിലുള്ള തൊഴിലാളികൾക്കുകൂടി ആധുനിക സാങ്കേതികവിദ്യയുടെ പരിശീലനവും വൈദഗ്ധ്യവും ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്.
പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡേറ്റയും ആളുകളുടെ ജീവിതത്തെയും ബിസിനസുകളെയും മാറ്റിമറിക്കുന്നുവെന്നതു ശരിയാണ്. എന്നാൽ, പോരായ്മകളും സേവനദാതാക്കളുടെ കൊള്ളയും അടക്കമുള്ള പ്രശ്നങ്ങളുണ്ട്. എല്ലാവർക്കും താങ്ങാവുന്ന നിലയിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ആയിട്ടില്ല. വൻകിട കന്പനികളും ഇടനിലക്കാരും നേട്ടം കൊയ്യുന്പോൾ പിരമിഡിന്റെ താഴേത്തട്ടിലുള്ള സാധാരണ ജനങ്ങൾക്കു പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സർക്കാരിനു കഴിയണം.
യുപിഐ, ആധാർ, ഓപ്പണ് നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) തുടങ്ങിയ വലിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കന്പനികൾ വലിയ 4 ജി ശൃംഖലകൾ സൃഷ്ടിക്കുകയും പുതിയ 5 ജി സേവനങ്ങൾ വിപുലീകരിക്കുകയും ചെയ്തെങ്കിലും മൊബൈൽ സേവനങ്ങൾ പലപ്പോഴും വേണ്ടത്ര വിജയകരമല്ല. ഫോണ് കോളിനിടെ കട്ടാവുന്ന കോൾ ഡ്രോപ്പിംഗ് മുതൽ പലയിടങ്ങളിലും മുന്പുണ്ടായിരുന്നതിലും മോശമായ മൊബൈൽ റേഞ്ച് പ്രശ്നങ്ങളും ഉപയോക്താക്കളെ വലയ്ക്കുന്നുണ്ട്.
സ്വകാര്യമേഖല സുപ്രധാനം
ഗവേഷണ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ പുതിയ ഫണ്ട് സമന്വയിപ്പിക്കാനാകും. കഴിഞ്ഞ വർഷം നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എൻആർഎഫ്) സർക്കാർ സ്ഥാപിച്ചിരുന്നു. രാജ്യത്തിന്റെ ഗവേഷണം ഗുണത്തിലും അളവിലും ഗണ്യമായി മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അഞ്ചു വർഷത്തിനുള്ളിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി 50,000 കോടി രൂപ ചെലവഴിക്കാനാണ് എൻആർഎഫ് ലക്ഷ്യമിടുന്നത്. ഇതിൽ 70 ശതമാനത്തിലധികം പണം സ്വകാര്യമേഖലയിൽ നിന്നാണു വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാൽ, പുതുതായി പ്രഖ്യാപിച്ച ഒരു ലക്ഷം കോടിയുടെ മൂലധന നിധിയും എൻആർഎഫും തമ്മിൽ വ്യക്തമായ ബന്ധമൊന്നുമില്ല. പക്ഷേ ഇത് എൻആർഎഫിന്റെ ലക്ഷ്യങ്ങളെ സഹായിക്കുമെന്നാണു സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ അജയ് സൂദ് പറഞ്ഞത്. മതിയായ ഫണ്ടുകളുടെ അഭാവമാണ് ഇന്ത്യയിൽനിന്നുള്ള ഗവേഷണ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന തടസങ്ങളിലൊന്ന്. പലിശരഹിതമായി 50 വർഷത്തെ ദീർഘകാല വായ്പ ലഭ്യമാക്കുന്നത് ഈ മേഖലയിൽ കുതിപ്പിനു സഹായകമാകുമെന്നു പ്രതീക്ഷിക്കാം. എന്തായാലും സുപ്രധാനമായൊരു ചുവടുവയ്പാകുമിത്.
പാടില്ല, ദുരുപയോഗം
നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉത്തരവാദിത്വത്തോടെയും ജനോപകാരപ്രദമായും ഉപയോഗപ്പെടുത്തുക എന്നതും പ്രധാനമാണ്. ആണവോർജം മുതൽ സാധാരണ മൊബൈൽ ഫോണുകൾ വരെ മനുഷ്യരാശിക്കാകെ ഒരുപോലെ ഗുണദോഷങ്ങളുള്ളവയാണ്. അണ്വായുധം പോലുള്ളവയും ചാര സോഫ്റ്റ്വെയറുകളും മറ്റും ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിയത്. ചിലതൊക്കെ മാനവരാശിക്കാകെ ദുരന്തവുമാകും.
ഏറ്റവും താഴേത്തട്ടിലുള്ളവരുടെ അടക്കം എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്ന പുരോഗതി മാനവരാശിക്കു സമ്മാനിക്കാൻ ഇന്ത്യക്കാകും. നിർമിതബുദ്ധി പോലുള്ള സാങ്കേതികവിദ്യകളും ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന പുതിയവയുമെല്ലാം സാധാരണക്കാരടക്കം അടുത്ത തലമുറകളുടെ നന്മയ്ക്കായി ഉപയോഗിക്കേണ്ടിവരും. ഇവയും പുതിയ ശാസ്ത്ര, സാങ്കേതിക, വിവരസാങ്കേതിക കണ്ടുപിടിത്തങ്ങളും ദുരുപയോഗിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ ഉറപ്പാക്കുക പ്രധാനമാണ്. മനുഷ്യന്റെ നന്മയും സമാധാനവും സന്തോഷവുമാകണം രാജ്യപുരോഗതിയുടെ അടിസ്ഥാനം.
2047ൽ വികസിത ഭാരതമെന്ന വാഗ്ദാനം നിർമലയുടെ ഇടക്കാല ബജറ്റിലുണ്ട്. മൂലധന ചെലവുകൾക്കുള്ള പ്രാമുഖ്യം സ്വാഗതാർഹമാണ്. എന്നാൽ, നിർമിതബുദ്ധി അടക്കമുള്ള ഐടി മേഖലകളിലെ നൂതന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഒരു ലക്ഷം കോടി രൂപയുടെ കോർപസ് ഫണ്ട് ഭാവിയുടെ പ്രധാന പ്രതീക്ഷയാണ്. പുതിയ സംവിധാനത്തിലൂടെ സ്വകാര്യ കന്പനികൾക്ക് 50 വർഷം വരെ പലിശരഹിത വായ്പ ലഭ്യമാക്കുമെന്നാണു നിർമല സീതാരാമൻ അറിയിച്ചത്. നൂതന സാങ്കേതിക വിദ്യകളിൽ നവസംരംഭകരെയും ഗവേഷണങ്ങളെയും നൂതന കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കാൻ ഇത് ഉത്തേജനമാകുമെന്നതിൽ സംശയമില്ല.
പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡേറ്റയും ആളുകളുടെ ജീവിതത്തെയും ബിസിനസുകളെയും മാറ്റിമറിക്കുന്നുവെന്നതു ശരിയാണ്. എന്നാൽ, പോരായ്മകളും സേവനദാതാക്കളുടെ കൊള്ളയും അടക്കമുള്ള പ്രശ്നങ്ങളുണ്ട്. എല്ലാവർക്കും താങ്ങാവുന്ന നിലയിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ആയിട്ടില്ല. വൻകിട കന്പനികളും ഇടനിലക്കാരും നേട്ടം കൊയ്യുന്പോൾ പിരമിഡിന്റെ താഴേത്തട്ടിലുള്ള സാധാരണ ജനങ്ങൾക്കു പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ സർക്കാരിനു കഴിയണം.