ഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്‌കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളിൽ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.
വായുസഞ്ചാരം വളരെ കുറഞ്ഞ എയർ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളിൽ അണുബാധ ഉണ്ടാക്കാനും സാധിക്കും. അതിനാൽ മുറികളിലും മാസ്‌ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ജിംനേഷ്യങ്ങളില്‍ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടആവശ്യമില്ല. എന്നാൽ മതിയായ വായുസഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പു വരുത്തണം. വൈറസ് ബാധയേൽക്കാനുള്ള സാധ്യത കുറയ്ക്കാൻ ജനങ്ങൾ മാസ്‌ക് ശരിയായി മുറുക്കി ധരിക്കണം. അഞ്ചു വയസു വരെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.
ആറ് വയസിനും പതിനൊന്ന് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ അവസരത്തിനൊത്ത് മാസ്‌ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള സമഗ്രമായ സമീപനത്തിനായി മാസ്‌ക് ധരിക്കൽ ശീലമാക്കണമെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു.