തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന വട്ടിയൂർക്കാവ് സ്വദേശിക്ക് മതിയായ പരിചരണം നൽകാതെ ശരീരം പുഴുവരിച്ച സംഭവത്തിൽ സർക്കാറിന് വലിയ വീഴ്ച സംഭവിച്ചതായി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് എൻ എം അൻസാരി പറഞ്ഞു. അനിയന്ത്രിതമായി തലസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ചികിത്സ സൗകര്യം ഒരുക്കേണ്ട ബാധ്യതയിൽ നിന്നും സർക്കാർ പിന്നോട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ആശുപത്രിയിൽ ചികിത്സയിലിരുന്ന അനിൽകുമാറിന് കോവിഡ് സ്ഥിതീകരിക്കുമ്പോൾ ബന്ധുക്കളോട് മറ്റിടങ്ങളിൽ ക്വാറൻറ്റെയിനിൽ പോകുവാൻ ആവശ്യപ്പെടുകയും ആരോഗ്യവകുപ്പ് നേരിട്ട് ചികിത്സയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ആവശ്യമായ പരിചരണം നൽകുന്നതിൽ സർക്കാരിൻറെ ഭാഗത്ത് അത് വീഴ്ച സംഭവിച്ചു എന്നുള്ളത് മക്കൾ തന്നെ സ്ഥിരീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മതിയായ ചികിത്സ നൽകിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ശരീരത്തിന് തന്നെ സ്തംഭനാവസ്ഥ ഉണ്ടാകുന്ന രീതിയിലുള്ള അവഗണനയാണ് ആശുപത്രിയിൽ നിന്ന് സംഭവിച്ചിട്ടുള്ളത്. . കേരളം കോവിഡ് പ്രതിരോധത്തിൽ മുന്നിലാണ് ,മതിയായ പരിചരണം ഉറപ്പ് വരുത്തുന്നു എന്ന് വീമ്പ് പറയുകയും എന്നാൽ ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നത് .ഇതിൻ്റെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രി ഏറ്റെടുക്കണം .
തലസ്ഥാനത്ത് അതിരൂക്ഷമായി കോവിഡ് പടരുമ്പോഴും ഗവൺമെൻറ് ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയമിക്കാതെ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
രോഗികളുടെ വർധനവിനെക്കുറിച്ച് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും മുന്നറിയിപ്പു നൽകിയിട്ടും ആവശ്യമായ ഒരുക്കങ്ങൾ നടത്താതെ മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്. കൂടുതൽ ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.