റിയാദ്: സൗദിയിൽ ചില പ്രവിശ്യകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ നീക്കമുണ്ടെന്ന വാർത്ത ശരിയല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം വർധിക്കുകയാണെങ്കിൽ ആരോഗ്യ മുൻകരുതൽ നടപടികളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കും. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലെ രാത്രികാലത്ത് കർഫ്യൂ ഏർപ്പെടുത്താൻ നീക്കമില്ലെന്ന് ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി.
സൗദി ചാനലിന് കൊടുത്ത പ്രത്യേക അഭിമുഖത്തിലാണ് മന്ത്രാലയ ഡെപ്യുട്ടി സെക്രട്ടറി ഇത് വ്യക്തമാക്കിയത്. ചില പ്രവിശ്യകളിൽ സാമ്പിൾ പരിശോധനകളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മറ്റെല്ലാ രാജ്യങ്ങളിലെന്ന പോലെ സൗദിയിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകളുണ്ട്.
രോഗ ബാധ കുറഞ്ഞുവരുന്നതിന്റെ വേഗത അടുത്തിടെ കുറഞ്ഞിട്ടുണ്ട്. രാജ്യം ഇപ്പോഴും കോവിഡ് ആദ്യഘട്ടത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രണ്ടാം തരംഗം ഇല്ലാതിരിക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയ ഡെപ്യുട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു