ഡൽഹി: ഇന്ത്യയിലേക്ക് വിദേശത്തു നിന്നും വരുന്നവര്‍ക്ക് കർശന കോവിഡ് പരിശോധന നിർദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഒഴിവായി കിട്ടണമെന്നുള്ളവർ മാത്രമാണ് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തത വരുത്തി. യാത്രയ്ക്ക് മുൻപുള്ള 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണു കരുതേണ്ടത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി യാത്ര ചെയ്യുന്നവരെല്ലാം ആർടി –പിസിആർ പരിശോധന നടത്തണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം.
കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് വിമാനത്താവളത്തിൽ നിന്നു നേരെ ഹോം ക്വാറന്റീനിലേക്കു പോകാം. അല്ലെങ്കിൽ 7 ദിവസത്തെ സർക്കാർ ക്വാറന്റീനും 7 ദിവസത്തെ ഹോം ക്വാറന്റീനും നിർബന്ധമെന്നാണു കേന്ദ്ര മാർഗരേഖ.
മറ്റു രാജ്യങ്ങളിൽ നിന്നു കോവിഡ് പരിശോധന നടത്താതെ വരുന്നവർക്കു വിമാനത്താവളങ്ങളിൽ പരിശോധനയ്ക്കു സൗകര്യമൊരുക്കുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആർടി–പിസിആർ പരിശോധനയ്ക്കും ലോഞ്ച് സൗകര്യം പ്രയോജനപ്പെടുത്താനുമുള്ള പണം അടച്ചാൽ 7 മണിക്കൂറിനുള്ളിൽ ഫലമറിയാം.
ഇവിടെ കോവിഡ് സ്ഥിരീകരിച്ചാൽ യാത്ര തുടരാനാകില്ല. പകരം, സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറണം.