മേലെ കതിരോന്റെ കൈവിരൽ തൊട്ടപ്പോൾ
താഴെ മരതകക്കാടുപൂത്തേ..
കല്ലടിക്കോടൻ കരിമലയ്ക്കുള്ളിലെ
കന്മദം പൂത്തതും ഞാനറിഞ്ഞേ..
കൊട്ടകൾ വിൽക്കാൻ ഞാൻ
കോങ്ങാട് പോകുമ്പോൾ
മീൻവല്ലച്ചാട്ടത്തിൻ പോക്കു കണ്ടേ..
തുപ്പനാടൻപുഴ ചേലിൽ കുളിയ്ക്കും പൊൻ-
മാനിന്റെ ചുണ്ടത്ത് മീൻ പെടഞ്ഞേ..
കാഞ്ഞിരപ്പുഴ പാലം വട്ടമിട്ടെത്തിയ
കാറ്റിൻ മുളം തണ്ടിൽ തേൻ കിനിഞ്ഞേ..
കല്ലിന്റെ നാടിൻ കരളിൻ കുറിപ്പുകൾ
വായിയ്ക്കാൻ മാരിവിൽ പെണ്ണുവന്നേ..
-ജയലക്ഷ്മി കവുക്കോടത്ത്