Advertisment

കൊയ്ത്തു കാലം (കവിത)

author-image
സത്യം ഡെസ്ക്
New Update
koithukalam poetry

പച്ചമണ്ണിൻ ഗന്ധം നുകർന്നു
Advertisment
വയൽ വരമ്പോരം പതിയെ നടക്കവെ 
തെന്നലിൽ അലയടിക്കുന്നുവോ 
കൊയ്ത്തു പാട്ടിൻ താളമായ് വീണ്ടും 
ഏതോ കഥയിൽ വരികളായ് മാറിയ 
കതിരുണങ്ങാത്ത കാലമിനിയും 
ഋതുക്കളെത്രയോ മാറി വന്നു
പുഴകളെത്രയോ മഴനനഞ്ഞു
ദൂരെ വയലോരം കലപ്പകൾ കലിപൂണ്ടു 
ഉഴുതെറിഞ്ഞുള്ള മൺതരികളിൽ 
മുത്തു പോൽ വിതറും വിത്തുകളത്രയും 
നെഞ്ചോടു ചേർക്കും കാഴ്ചകളും 
മുളപൊട്ടി വിടരുന്ന നാമ്പുകളൊക്കെയും 
പച്ചവിരിച്ചാടുമീ കാറ്റിൽ 
കളകൾ പറിച്ചെറിയും പണിയാളർ
കതിരിനെ കാത്തിട്ടിരിപ്പാണവിടെ
നെൽമണി ചന്തം ചാഞ്ചാടിയങ്ങനെ 
കൊയ്ത്തു പാട്ടിൻ താളം കേൾപ്പതിന്നായ് 
പുലരിയിൽ നീഹാരം ചൂടിയ വയലുകൾ 
കിരണങ്ങൾ പുൽകി ചാരുത പൂണ്ടു 
നിരയായ് നിരന്നവർ കൊയ്തെടുക്കുമ്പോഴും 
ഒരു തുള്ളി കണ്ണീർ പൊഴിച്ചതില്ല 
കറ്റകെട്ടി കഥചൊല്ലിയകലുന്നവർ
കുറ്റികൾ മാത്രം ബാക്കിയാക്കി 
കാത്തിരിപ്പിൻ കൊയ്ത്തുകാലവും
നിറവിനാൽ നിർവൃതി പൂണ്ടുകൊണ്ടങ്ങനെ
പുത്തരിച്ചോറിൻ പുണ്യമായ് വീണ്ടും 
പുതിയൊരു താളം അലയടിക്കുന്നു 
പോയ്മറഞ്ഞ കാലത്തിലെവിടെയോ 
പച്ചപ്പു പാടങ്ങൾ പാടി തീർത്തു 
ഇനിയും പാടാനൊരു വരി എഴുതിടേണം
ആ നല്ല നാളിന്റെ സ്മൃതികളും പേറി... 
-ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം
Advertisment