തിരുവനന്തപുരം: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിയില്‍ ചാണക വെളളം തളിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഗോവ ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ പി എസ് ശ്രീധരന്‍ പിളള. ചാണകവെള്ളം തളിച്ച് പ്രധാനമന്ത്രിയെ അപമാനിച്ചു. അദ്ദേഹത്തെ നികൃഷ്ടജീവിയായി ചിത്രീകരിച്ചത് ദൗര്‍ഭാഗ്യകരമാണ്. മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിനേറ്റ പ്രഹരമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയ നേതൃത്വം മാപ്പ് പറയണമെന്നും പി എസ് പി എസ് ശ്രീധരന്‍ പിളള ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസിന്റേത് ആത്മഹത്യാപരമായ നിലപാട് ആണെന്നും ഗോവ ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രതിഷേധിച്ചവര്‍ സ്വയം ചെറുതാകുകയാണ്. രാഷ്ട്രീയ നേതാക്കളുടെ മനസ്സ് വിഷലിപ്തമാകരുത്. പ്രസംഗിച്ചിറങ്ങിയ വേദിയുടെ പരിസരത്ത് ചാണക വെള്ളം തളിച്ചു ശുദ്ധീകരിച്ചത് ആ വ്യക്തിയെ മോശമായി ചിത്രീകരിക്കലാണ്. പ്രതിഷേധിച്ചവരെ തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ പറയുന്നത് ജനങ്ങളുടെ രാഷ്ട്രീയമാണെന്നും പി എസ് ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.
വിശ്വപൗരനാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഒപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞവര്‍ പിന്നീട് നരേന്ദ്ര മോദിയെ കാണാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എല്ലാവരും ഒരേ ആശയം പിന്തുടരുന്നവരാണ്. കണ്ണൂരില്‍ കാളക്കുട്ടിയെ കൊന്നവരാണ് ഈ പ്രതിഷേധം നടത്തിയത്. ഇതില്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും ആത്മാവ് പൊറുക്കില്ലെന്നും പി എസ് ശ്രീധരന്‍ പിളള പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രധാനമന്ത്രി സംസാരിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇത് പറ്റില്ലെന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ തടയാനും ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പിന്നീട് നായ്ക്കനാലിലെ പ്രധാനമന്ത്രിയുടെ കമാനത്തിനു താഴെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു.
സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തലക്കടിയേറ്റ സംഭവത്തില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ കെ അനീഷിനെതിരെയും യുവമോര്‍ച്ച നേതാവ് മനോജിനെതിരെയും കേസ് എടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പഴക്കമുളള ആല്‍മരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. 'മാ നിഷാദ' എന്ന പേരിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.