Advertisment

മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍, കലാമണ്ഡലം സത്യഭാമ ബിജെപി പ്രവര്‍ത്തകയല്ലെന്നും അസ്സല്‍ സഖാത്തിയാണെന്നും കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുകയാണ്. പ്രതിപക്ഷം ഈ വിഷയത്തില്‍ മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

New Update
sathyabhama surendran.jpg

തിരുവനന്തപുരം: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന വാദത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യഭാമ സിപിഐഎമ്മുകാരിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പര്‍ഷിപ്പ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. തന്റെ കാലത്ത് അംഗത്വം എടുത്തിട്ടില്ല. 2020-ല്‍ ആണ് അധ്യക്ഷനായത്. 2019-ല്‍ ബിജെപി അംഗത്വം എടുത്തയാള്‍ക്ക് എന്തിനാണ് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. സിപിഐഎം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുകയാണ്. പ്രതിപക്ഷം ഈ വിഷയത്തില്‍ മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. റഷ്യയിലെ ഭീകരാക്രമണത്തെ പറ്റി ആര്‍ക്കും മിണ്ടാട്ടമില്ല. പച്ചയായ വര്‍ഗീയ പ്രീണന നയമാണിത്. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ച് സര്‍ക്കാര്‍ കൈവിട്ട കളിയാണ് കളിക്കുന്നത്. എന്തുകൊണ്ട് ശബരിമല വിഷയത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ചോദിച്ച സുരേന്ദ്രന്‍ ശബരിമല തീര്‍ത്ഥാടകര്‍ രണ്ടാനമ്മയുടെ മക്കളാണോയെന്നും ചോദിച്ചു. സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ട നീതിയാണ്. എല്‍ഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് മുന്നോട്ട് പോവുകയാണ്. ബിജെപിക്ക് എല്‍ഡിഎഫുമായോ യുഡിഎഫുമായോ ഒരു ധാരണയും ഇല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ സിഎഎയ്ക്കെതിരായ പ്രചരണങ്ങള്‍ സമുദായിക ധ്രുവീകരണം ലക്ഷ്യം വച്ചുള്ളതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് തീരുമാനിച്ചതിനു ശേഷമാണ് സിഎഎ കേസുകള്‍ പിന്‍വലിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ജനങ്ങളെ പ്രീതിപ്പെടുത്താനാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണം. സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല. മുസ്ലീങ്ങളെ ഒറ്റ തിരിഞ്ഞ് വേട്ടയാടുകയാണെന്നും പൗരത്വം നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി എല്ലാ ദിവസവും പ്രചരണം നടത്തുകയാണ്. വ്യാജ പ്രചരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്.

k surendran
Advertisment