ഇന്ത്യയിലെ മുതിർന്ന നേതാക്കൾക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ അനുകൂല സംഘടന. സെപ്റ്റംബർ 10ന് കാനഡയിൽ നടന്ന സമ്മേളനത്തിലാണ് യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടന സിഖ് ഫോർ ജസ്‌റ്റിസിന്റെ (എസ്എഫ്ജെ) തലവൻ ഗുർപത്വന്ത് സിംഗ് പന്നൂൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ജയശങ്കർ എന്നിവരടക്കമുള്ള ഉന്നത നേതാക്കൾക്കെതിരെ ഭീഷണി മുഴക്കിയത്.
പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ഡൽഹി സന്ദർശന വേളയിൽ കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ സാന്നിധ്യം കൂടുന്നതിൽ ഇന്ത്യൻ സർക്കാർ ഒരിക്കൽ കൂടി ആശങ്ക അറിയിച്ചിരുന്നു. കനേഡിയൻ പ്രധാനമന്ത്രിയോട് ഇന്ത്യ ആശങ്ക അറിയിച്ചിട്ടും, വാൻകൂവറിലെ സറേയിലെ ഗുരു നാനാക് സിംഗ് ഗുരുദ്വാരയിൽ ഖാലിസ്ഥാനി സംഘടന സമ്മേളനം സംഘടിപ്പിക്കുകയായിരുന്നു.
“ഇത് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയവർക്കുള്ള സന്ദേശമാണ്. മോദി, ജയശങ്കർ, അജിത് ഡോവൽ, അമിത് ഷാ... ഞങ്ങൾ നിങ്ങൾക്കായി വരുന്നു,” ഗുർപത്വന്ത് സിംഗ് പന്നൂൻ ഒരു വീഡിയോയിലൂടെ ഭീഷണി മുഴക്കി. ഈ വർഷം ജൂണിൽ കാനഡയിലെ സറേയിൽ നടന്ന വെടിവെപ്പിലാണ് ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്.
ഏകദേശം 5,000 മുതൽ 7,000 വരെ ആളുകൾ പങ്കെടുത്ത ചടങ്ങിൽ, ഗുർപത്വന്ത് സിംഗ് പന്നു ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും രാഷ്ട്രത്തെ വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്‌തു.