ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സഞ്ജയ് സിംഗിന് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ നേരിട്ടെത്തി നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി അനുമതി നല്‍കി. സഞ്ജയ് സിങ്ങിനെ ഉപരിസഭയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്യാന്‍ പാര്‍ട്ടി ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ജനുവരി 27ന് അവസാനിക്കും. ജയിലിലായാലും സഞ്ജയ് സിംഗ് രാജ്യസഭാ എംപിയായി തുടരും.
എന്നാല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിടുന്നതിനോട് ഇഡി ഇതുവരെ എതിര്‍പ്പറിയിച്ചിട്ടില്ല. അതേസമയം, രാജ്യസഭാ സന്ദര്‍ശന വേളയില്‍ ആരുമായും സംസാരിക്കാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനോ സിംഗിനെ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ തന്റെ പാര്‍ട്ടി അംഗങ്ങളെ കാണാനോ യോഗങ്ങള്‍ നടത്താനോ അദ്ദേഹത്തിന് വിലക്കുണ്ട്.
രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശ ഫോമിലും അതിന്റെ അനുബന്ധ രേഖകളിലും ഒപ്പിടാനും ഈ പേപ്പറുകള്‍ അപ്പര്‍ ഹൗസിലെ റിട്ടേണിംഗ് ഓഫീസര്‍ (ആര്‍ഒ) മുമ്പാകെ സമര്‍പ്പിക്കാനും റോസ് അവന്യൂ കോടതിയുടെ അനുമതി തേടി സഞ്ജയ് സിംഗ് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷയെത്തുടര്‍ന്ന് ജനുവരി 8 നും ജനുവരി 10 നും രാവിലെ 11 മണിക്ക് സഞ്ജയ് സിംഗിനെ ആര്‍ഒയിലേക്ക് കൊണ്ടുപോകാന്‍ കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.
വ്യവസായി ദിനേശ് അറോറയില്‍ നിന്ന് രണ്ട് ഗഡുക്കളായി വസതിയില്‍ വച്ച് രണ്ടു കോടി രൂപ കൈപ്പറ്റിയെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) രാജ്യസഭാ എംപിയായ സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. 2021-22 ലെ ഡല്‍ഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇഡിയുടെ ആരോപണങ്ങള്‍ സിംഗ് നിഷേധിച്ചിരുന്നു. മനീഷ് സിസോദിയക്ക് ശേഷം കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ പ്രമുഖ എഎപി നേതാവാണ് സിംഗ്. ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് സഞ്ജയ് സിംഗിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം അറസ്റ്റ് ചെയ്തത്. നോര്‍ത്ത് അവന്യൂവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ മണിക്കൂറുകളോളം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
ഡല്‍ഹി ഭരിക്കുന്ന എഎപി അറസ്റ്റിനെയും കേസിനെയും 'രാഷ്ട്രീയ വേട്ട' എന്ന് വിമര്‍ശിച്ചു. ഇഡിയുടെ റിമാന്‍ഡ് അപേക്ഷ പ്രകാരം, 2021 ഓഗസ്റ്റ് മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ട് തവണയായി രണ്ടുകോടി രൂപ സിങ്ങിന്റെ വീട്ടിലേക്ക് അറോറ എത്തിച്ചുവെന്നതാണ് ആരോപണം.
ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയത്തിന്റെ ഭാഗമായി കൈക്കൂലി വാങ്ങി ചില മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കി എന്നാണ് ആരോപണം. എഎപിയുടെ നടപടിയെത്തുടര്‍ന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന, എക്സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അതേസമയം എഎപി ഇതിനെ ശക്തമായി നിഷേധിക്കുകയും പിന്നീട് നയം റദ്ദാക്കുകയും ചെയ്തു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയുമായുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്.