അബുദാബി ∙ അബദ്ധത്തിൽ പെട്ടി മാറി നാട്ടിലേയ്ക്ക് കൊണ്ടുപോയതുമൂലം അബുദാബിയിൽ ബാക്കിയായ വയനാട് അമ്പലവയൽ സ്വദേശി നിഥിന്റെ (29) മൃതദേഹം തിങ്കളാഴ്ച മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ . നടപടി പൂർത്തിയായി ഞായറാഴ്ച മൃതദേഹം വിട്ടുകിട്ടും . രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസർ കാഞ്ഞങ്ങാട് പറഞ്ഞു. കഴിഞ്ഞ ദിവസം നിഥിന്‍റെ മൃതദേഹം എന്ന നിലയില്‍ നാട്ടിലേയ്ക്ക് അയച്ചത് തമിഴ്നാട് സ്വദേശിയുടെ മൃതദേഹമായിരുന്നു .
ഇൗ മാസം അഞ്ചിന് റുവൈസിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് അമ്പലവയൽ സ്വദേശി നിഥിന്റെ(29) മൃതദേഹത്തിന് പകരം അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ തമിഴ്നാട് റാംനാട് വടക്കുനെന്തൽ സ്വദേശി കൃഷ്ണൻ കാമാച്ചി(39)യുടെ മൃതദേഹമാണ് വ്യാഴാഴ്ച അർധരാത്രി 12ന് എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിച്ചത് .
പിറ്റേന്ന് രാവിലെ ബന്ധുക്കൾ വന്ന് നോക്കിയപ്പോഴാണ് കൃഷ്ണന് പകരം നിഥിന്റെ മൃതദേഹം കണ്ടതും മാറിയാണ് അയച്ചതെന്നും തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും മൃതദേഹം വയനാട്ടിൽ എത്തിയിരുന്നു. സംസ്കാരത്തിന് ബന്ധുക്കള്‍ തയ്യാറായി നില്‍ക്കുകയുമായിരുന്നു . ഉടൻ അധികൃതർ വിളിച്ചുപറഞ്ഞതനുസരിച്ച് കൃഷ്ണന്റെ മൃതദേഹം ബത്തേരി ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റുകയായിരുന്നു.
നിഥിൻ റുവൈസിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായിരുന്നു. കൃഷ്ണൻ ഇൗ മാസം ഏഴിനായിരുന്നു മരിച്ചത്. മൃതദേഹം എംബാമിങ് സെന്ററിൽ നിഥിന്റെ ബന്ധുക്കൾ കണ്ട് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കൊണ്ടുപോയത്. ഇന്ത്യൻ എംബസി അധികൃതർ പ്രശ്ന പരിഹാരത്തിനായി സജീവമായി രംഗത്തുണ്ട്.
കൃഷ്ണന്റെ തമിഴ്നാട്ടിലെ വീടുമായി ബന്ധപ്പെട്ട് നിഥിന്റെ മൃതദേഹം അബുദാബിയിൽ നിന്ന് അയച്ച ഉടൻ കൃഷ്ണന്റേത് വയനാട്ടിൽ നിന്ന് റാംനാടിലേയ്ക്ക് കൊണ്ടുപോകാമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.