സുപ്രീംകോടതിയെക്കുറിച്ചും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും സാധാരണ പൗരന്മാർക്കുള്ള വിശ്വാസം ചോർത്താൻ പ്രശാന്ത് ഭൂഷണ് എതിരായ കേസ് കാരണമാകും.
രാജ്യത്തെ ജുഡീഷൽ സംവിധാനത്തിന്റെ ശേഷിയെ വല്ലാതെ ദുർബലപ്പെടുത്തുന്നതുമാണ് സംഭവം. നേരിട്ടു പണം വാങ്ങുന്ന അഴിമതിയേക്കാളും ഗുരുതരമാണു രാഷ്ട്രീയമായ പക്ഷപാതിത്വം.
രാജ്യത്തെ ജുഡീഷറിയെ കാൻസർ പോലെ ബാധിച്ച അഴിമതി, സ്വജനപക്ഷപാതം, മത-രാഷ്ട്രീയ-സാന്പത്തിക ചായ്വുകൾ തുടങ്ങിയ പുഴുക്കുത്തുകൾ പരിഹരിക്കേണ്ടത് സത്യസന്ധരും നീതിയുടെ പക്ഷക്കാരുമായ ഭൂരിപക്ഷം വരുന്ന നല്ല ജഡ്ജിമാരുടെ ആവശ്യമാണ്.
അതിനാലാകാം സുപ്രീംകോടതിയിലെ പത്തു മുൻ ജഡ്ജിമാരും മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസും പൗരപ്രമുഖരും അടക്കമുള്ളവർ പ്രശാന്ത് ഭൂഷണ് പരസ്യപിന്തുണ നൽകിയത്.
ഭൂഷണെ ശിക്ഷിക്കരുതെന്നു മലയാളിയും കേന്ദ്രസർക്കാരിന്റെ പ്രതിനിധിയും രാജ്യത്തിന്റെ അറ്റോർണി ജനറലുമായ കെകെ വേണുഗോപാൽ കോടതിയോട് ആവശ്യപ്പെട്ടു.
ബിജെപി സർക്കാരിനെതിരായ വിമർശനങ്ങളുടെ കുന്തമുനകളിലൊന്നായ ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്രസർക്കാരിന്റെ പ്രധാന അഭിഭാഷകൻതന്നെ കോടതിയിൽ അപേക്ഷിച്ചതും ജഡ്ജിമാരുടെ നടപടിയിലെ തെറ്റിലേക്കു തന്നെയാണു വിരൽചൂണ്ടുന്നത്.
1987 മുതൽ താൻ നടത്തിയ പ്രസ്താവനകളിലും ഭൂഷണ് പറഞ്ഞ അതേ സൂചനകളുണ്ടെന്നും വേണുഗോപാൽ കോടതിയോടു പറയേണ്ടിവന്നു.
വിമർശനങ്ങളുടെ വായ് മൂടരുത്
അധികാരത്തിന്റെയും ഭീഷണിയുടെയും ദണ്ഡു കാട്ടി വിമർശകരുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരുടെയും വായ് മൂടിക്കെട്ടാമെന്ന വ്യാമോഹമാണ് ഇതിലൂടെ പൊലിഞ്ഞത്.
അതിലേറെ, തെറ്റുകൾക്കെതിരേ പ്രതികരിക്കാനും സത്യം വിളിച്ചുപറയാനും ഉള്ളിലെങ്കിലും ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനു പൗരന്മാർക്കുള്ള പ്രചോദനവും പ്രതീകവും പ്രതീക്ഷയുമായി പ്രശാന്ത് ഭൂഷണും അദ്ദേഹത്തിന്റെ ധീരമായ നിലപാടും മാറുകയും ചെയ്തു.
അഭിപ്രായസ്വാതന്ത്ര്യമാണു മറ്റെല്ലാ രൂപങ്ങളിലുമുള്ള സ്വാതന്ത്ര്യത്തിന്റെയും പ്രഭവകേന്ദ്രം അല്ലെങ്കിൽ മാട്രിക്സ്. ഒഴിച്ചുകൂടാനാവാത്ത അവസ്ഥയാണിത്.
അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന ബെഞ്ചമിൻ കാർഡോസോയുടെ ഈ വാക്കുകൾ ഇന്ത്യയിലെ പരമോന്നത കോടതി ഓർമിച്ചാൽ നന്ന്.
- ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ