സമ്പന്നരുടെ വരുമാനത്തിന്റെ 90 ശതമാനം സർക്കാരുകൾ നികുതി ചുമത്തുകയും ആ വരുമാനം പലചരക്ക്, പാർപ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പൊതു അവശ്യങ്ങൾക്കായി നിക്ഷേപിക്കുകയും ചെയ്താൽ എല്ലാ കാരുണ്യപ്രവൃത്തികളും ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകും’’- എഴുത്തുകാരനും ന്യൂറോസയന്റിസ്റ്റുമായ അഭിജിത് നസ്കർ പറഞ്ഞതാണിത്. സമ്പന്നരെ അതിസമ്പന്നരാക്കുകയും സാധാരണക്കാരെയും കർഷകരെയും ഞെരുക്കുകയുമാണു സർക്കാരുകൾ!
കേന്ദ്രബജറ്റിൽ സമ്പന്നരുടെ നികുതി ഇളവു ചെയ്താണു ധനമന്ത്രി നിർമല സീതാരാമൻ അവരുടെ പ്രീതി നേടിയത്. അഞ്ചുകോടിയിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവരുടെ 37 ശതമാനം സർചാർജ് 25 ശതമാനമായി കുറച്ചു. ഫലത്തിൽ നികുതിനിരക്ക് 42.74ൽ നിന്ന് 39 ശതമാനമായി ഇളവു ചെയ്തു. ദരിദ്രരിൽനിന്നു കൊള്ളയടിച്ചു സമ്പന്നർക്കു നൽകുന്ന കലികാലം. ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന സർക്കാരുകൾ!
ഇന്ധന, മോട്ടോർ വാഹന നികുതികൾ മുതൽ കെട്ടിട-ഭൂമി നികുതികൾ വരെ പരക്കെ കൂട്ടിയാണ് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇരുട്ടടി നൽകിയത്. സാധാരണക്കാരെയാണു ഞെക്കിപ്പിഴിയുന്നത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ ധൂർത്തിന്റെ ഭാരവും സാധാരണക്കാരുടെ തലയിലാണ്. മോദിയുടെ നോട്ട് നിരോധനം സംഘടിത കൊള്ളയും നിയമപരമായ പോക്കറ്റടിയും ആണെന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മുന്നറിയിപ്പുകൾ ഓരോ ബജറ്റിലെയും നികുതികളിലൂടെ ജനം ഓർമിക്കട്ടെ.
അപകടഭീതിയിൽ പിൻതിരിഞ്ഞ്
“അപകടസാധ്യത ഏറ്റെടുക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം.’’ എന്നാണ് ഫേസ്ബുക്ക് സ്ഥാപകനും ശതകോടീശ്വരനുമായ മാർക് സക്കർബർഗ് പറഞ്ഞത്. മറ്റുള്ളവരുടെ ചെലവിൽ റിസ്കുകളെടുത്തു മുതലാക്കുകയെന്നതാണു കുത്തകകളുടെ തന്ത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തായ അദാനി കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയാണ് ശരവേഗത്തിൽ വ്യവസായ ശൃംഖലകളുടെ കൊടിമുടി കയറിയത്. സ്റ്റേറ്റ് ബാങ്ക്, എൽഐസി അടക്കമുള്ള പൊതുമേഖലാ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അദാനി കന്പനികളിൽ വൻ നിക്ഷേപം നടത്തിയതിനു പിന്നിലെ സമ്മർദ, പ്രേരകശക്തി ആരെന്നറിയാൻ പ്രയാസമില്ല. സ്വന്തം പേരിൽ മെഗാ കോർപറേറ്റ് കന്പനികൾ കെട്ടിപ്പടുത്ത അദാനിയുടെ ഉയർച്ച പോലെയാണ് 60-ാം വയസിലെ തകർച്ച.
ജനുവരി 24നു ശേഷം എട്ടു ദിവസംകൊണ്ട് 100 ബില്യണ് ഡോളറിലേറെയാണ് (എട്ടു ലക്ഷം കോടിയിലേറെ രൂപ) അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തകർന്നത്. ഓഹരിയുടമകൾക്കു 10 ലക്ഷം കോടിയിലേറെ രൂപ നഷ്ടം. ഓഹരികൾ മൂക്കുകുത്തി വീണതിനു പിന്നാലെ 20,000 കോടിയുടെ എഫ്പിഒ (ഫോളോ ഓണ് ഷെയർ സെയ്ൽ) അദാനിക്കു പിൻവലിക്കേണ്ടിവന്നു.
അദാനിയുടെ വാഴ്ചയും വീഴ്ചയും
ഡിഗ്രി വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ 16-ാം വയസിൽ മുംബൈക്കു വണ്ടികയറിയ ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരനായതു സിനിമയിലോ നോവലിലോ അല്ല! വീട്ടുകാർക്കു ബിസിനസ് പാരന്പര്യവുമില്ല. വജ്രം തരംതിരിച്ചായിരുന്നു തുടക്കം. ജപ്പാൻകാരനുമായുള്ള ആദ്യകച്ചവടത്തിൽ 10,000 രൂപ ലാഭം നേടിയാണു തുടക്കമെന്ന് അദാനി തന്നെ പറഞ്ഞിട്ടുണ്ട്. 29 വയസായപ്പോഴേക്കും ആഗോള വ്യാപാരകന്പനിക്കു രൂപം നൽകി.
1990കളിലെ ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങൾ ശരിക്കും മുതലാക്കി. പിവിസി പ്ലാസ്റ്റിക് ഇറക്കുമതി ബിസിനസിൽ വലിയ ലാഭം നേടി. പിന്നീടു സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ തുറമുഖങ്ങൾ വാങ്ങുകയും വികസിപ്പിക്കുകയും ചെയ്തു. റെയിൽപാതകൾ, തുണിത്തരങ്ങൾ, ജിയോ തെർമൽ പവർ തുടങ്ങി സാമ്രാജ്യം വിപുലീകരിച്ചു.
2008 ആയപ്പോഴേക്കും അദാനി ശതകോടീശ്വരനും രാജ്യത്തെ ഏറ്റവും വലിയ കൽക്കരി വ്യവസായിയുമായി. മോദിയെ പ്രധാനമന്ത്രി കസേരയിലെത്തിച്ചതിൽ അദാനിയുടെ പങ്കു വലുതായിരുന്നു. 2014ലെ തെരഞ്ഞെടുപ്പുവിജയത്തെ തുടർന്ന് അദാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിൽ മോദി ഡൽഹിയിലെത്തിയതു കൃത്യമായ സന്ദേശമായി. അദാനിയുടെ കന്പനികൾക്ക് ഇന്ത്യയിലും വിദേശത്തും കരാറുകൾ നേടിയെടുക്കാൻ മോദിയുമായുള്ള ചങ്ങാത്തം സഹായിച്ചു. കോണ്ഗ്രസ്, സിപിഎം, തൃണമൂൽ സർക്കാരുകളും അദാനിക്കായി പരവതാനി വിരിച്ചു.
വെള്ളിത്താലത്തിൽ വിഴിഞ്ഞം
വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് താലത്തിലെടുത്തു നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്തൊരു ഒരുമയാണു കാട്ടിയത്! സ്വന്തം വീടും തുറയും നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ രോദനം പോലും രാഷ്ട്രീയ- ഭരണ നേതൃത്വം അവഗണിച്ചു. കൃഷി മുതൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഏറ്റെടുത്ത് അദാനിയുടെ സാമ്രാജ്യം വളരുന്നതിനു മലയാളികളും ദൃക്സാക്ഷിയായെന്നു മാത്രം. മോദിഭരണത്തിൽ അദാനിയുടെ ബിസിനസും ആസ്തിയും കുതിച്ചുയർന്നു. കോവിഡ് ദുരിതകാലത്തുപോലും വൻനേട്ടമുണ്ടാക്കി.
എൻഡിടിവി അടക്കം മാധ്യമങ്ങളുടെ ഉടമസ്ഥതയും സ്വാധീനവും അദാനിയിലേക്കെത്തി. പല മാധ്യമങ്ങളും മോദിയുടെ പ്രചാരണായുധങ്ങളായി മാറി. മൗറീഷ്യസിലും മറ്റും വ്യാജ (ഷെൽ) കന്പനികൾ സൃഷ്ടിച്ചാണു തട്ടിപ്പ്. ജീവനക്കാരോ സ്വന്തം ഓഫീസ് കെട്ടിടമോ പോലുമില്ലാത്ത ഷെൽ കന്പനികളുടെ ബെബ്സൈറ്റിലൂടെ കൃത്രിമ സ്റ്റോക്കും കള്ളവ്യാപാരവും കള്ളപ്പണം വെളിപ്പിക്കലും വ്യാപകമായി നടത്തി. ഇതെല്ലാം നിയന്ത്രിക്കേണ്ട കേന്ദ്രസർക്കാരും സെബി, റിസർവ് ബാങ്ക് അടക്കമുള്ള ‘സ്വതന്ത്ര’ സ്ഥാപനങ്ങളും കണ്ണടച്ചു. കാരണം വ്യക്തം.
കൊള്ള പർവതങ്ങളുടെ അഗ്രം
അദാനിയെന്ന കുമിള പൊട്ടിയത് സൂചനയാണ്. ഓഹരി, സാന്പത്തിക, വ്യവസായ മേഖലകളിലെ അർബുദമാണു പുറത്തുവന്നത്. പല വൻ കന്പനികളും സമാനരീതിയിലുണ്ട്. സംയുക്ത പാർലമെന്ററി സമിതിയുടെയോ (ജെപിസി) സുപ്രീംകോടതിയുടെയോ നിരീക്ഷണത്തിൽ അന്വേഷണം നടന്നാൽ കുറെ സത്യം പുറത്തുവരും. ഭാവി മുൻകരുതലുകൾക്കും സഹായകമാകും. എന്നാൽ കുറ്റവാളികളെ ശിക്ഷിക്കാൻ ഇതൊന്നും മതിയാകില്ല.
ബാങ്കിംഗ്, സെക്യൂരിറ്റീസ് ഇടപാടുകളിലെ ക്രമക്കേടുകൾ 1992ൽ ജെപിസി അന്വേഷിച്ചിരുന്നു. 1993 ഡിസംബർ 21ന് പാർലമെന്റിന് റിപ്പോർട്ടും നൽകി. ഇതേത്തുടർന്നാണ് സെബിക്ക് നിയമസാധുത നൽകിയത്. ഓഹരിവിപണിയിലെ കേതൻ പരേഖിന്റെ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ 2002ൽ മറ്റൊരു ജെപിസിയെ നിയമിച്ചിരുന്നു. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, യുടിഐ, ബ്രോക്കർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കോർപറേറ്റ് കന്പനികൾ എല്ലാം ചേർന്നു നടത്തുന്ന വൻതട്ടിപ്പുകളെക്കുറിച്ച് ഈ ജെപിസി കണ്ടെത്തിയിരുന്നു. പക്ഷേ വീണ്ടും അതിലേറെ വലിയ കൊള്ളകൾ മറ്റു രൂപത്തിൽ തുടരുന്നു.
കേന്ദ്രത്തിന്റെ കുറ്റകരമായ മൗനം
ഹിൻഡർബർഗ് റിപ്പോർട്ടിനെ തുടർന്നുള്ള അദാനി ഗ്രൂപ്പിന്റെ തകർച്ചയെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ മൗനം സംശയകരമാണ്. അദാനി കന്പനികൾ ഗുരുതരമായ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗിൽ വഞ്ചനയും നടത്തിയെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ രണ്ടുവർഷത്തെ പഠന റിപ്പോർട്ട്. നൂറു ബില്യണ് ഡോളറിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായവരെ വാക്കുകൊണ്ടുപോലും നോവിക്കരുതെന്ന വാശിയിലാണ് കേന്ദ്രം. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അന്വേഷണമോ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണമോ വേണമെന്ന സംയുക്ത പ്രതിപക്ഷത്തിന്റെ ആവശ്യത്തോടു കേന്ദ്രം മുഖംതിരിച്ചു. സംഭവത്തെക്കുറിച്ചു പാർലമെന്റിൽ ചർച്ചയും അനുവദിച്ചില്ല.
പാർലമെന്റ് നടപടികൾ പൂർണമായി സ്തംഭിച്ചിട്ടും അന്വേഷണത്തിനു സർക്കാർ മടിക്കുന്നു. ’അമൃതകാലത്തെ വൻ അഴിമതി’ എന്ന പ്രതിപക്ഷ പരിഹാസത്തിനു മുന്നിൽ മറുപടിയില്ലാതെ ഒളിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും. എത്ര ഒളിച്ചാലും ഒളിപ്പിച്ചാലും സത്യം ഒരുനാൾ പുറത്തുവരും. സെബിയും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) റിസർവ് ബാങ്കും നടപടികളെടുക്കാതെ തെന്നിമാറുന്നതിന്റെ പ്രേരകശക്തി വ്യക്തം. റെഗുലേറ്ററി സംവിധാനങ്ങളുടെയും കേന്ദ്ര കന്പനികാര്യ മന്ത്രാലയത്തിന്റെയും വീഴ്ചയും പരാജയവുംകൂടി അന്വേഷിക്കണം.
പൊളിച്ചടുക്കണം കള്ളക്കളി, അഴിമതി
അദാനി ഗ്രൂപ്പിന്റെ വഞ്ചനകൾക്കും തട്ടിപ്പുകൾക്കുമെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രീംകോടതിയെ സമീപിച്ചതു നേരിയ പ്രതീക്ഷയാണ്. സത്യം പുറത്തുകൊണ്ടുവരേണ്ടതു 130 കോടിയിലേറെ ജനങ്ങളുടെ ആവശ്യമാണ്.
കോർപറേറ്റ് കുത്തകകൾ പൊതുമുതലും സാധാരണക്കാരുടെ വിയർപ്പും തിന്നുകുടിച്ചും രാജ്യം കൊള്ളയടിച്ചും വീർക്കുന്നതിലെ ചതികളും അഴിമതികളും അവസാനിപ്പിക്കേണ്ടതുണ്ട്. ഭരണക്കാരുടെ പിന്തുണയോടെയാണ് കൊള്ള. ഓഹരിവിപണിയിലെ കള്ളക്കളികളും പൊളിച്ചടുക്കാതെ രാജ്യത്തിനു രക്ഷയില്ല. സത്യവും വസ്തുതകളും അറിയാൻ ഓരോ പൗരനും അവകാശമുണ്ട്.
ഹിൻഡൻബർഗ് എന്താണ്?
അദാനിയെന്ന കാളക്കൂറ്റനെ കൊന്പിനു പിടിച്ചു കുനിച്ച ഹിൻഡൻബർഗ് എന്താണെന്ന് അറിയേണ്ടതുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടാണ് അദാനി കന്പനികൾക്ക് 100 ബില്യണ് ഡോളറിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിയത്. വളഞ്ഞും വളച്ചും വഞ്ചിച്ചും വാരിക്കൂട്ടിയ ലക്ഷക്കണക്കിനു കോടികൾ ഒഴുകിപ്പോയി.
ഇസ്രയേലിൽ ആംബുലൻസ് ഡ്രൈവറായിരുന്ന നഥാൻ ആൻഡേഴ്സണ് അമേരിക്കയിലെ ന്യൂയോർക്കിൽ 2017ൽ സ്ഥാപിച്ചതാണ് ഹിൻഡൻബർഗ് റിസർച്ച്. കണക്റ്റിക്കട്ട് സർവകലാശാലയിലെ ബിരുദധാരിക്ക് തുടക്കത്തിൽ തൊഴിലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ സർട്ടിഫൈഡ് ചാർട്ടേഡ് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റും ചാർട്ടേഡ് ഫിനാൻഷൽ അനലിസ്റ്റുമാണ് ആൻഡേഴ്സണ്. ഫോറൻസിക് ഫിനാൻഷൽ റിസർച്ചിൽ വൈദഗ്ധ്യവും നേടി. ഓഹരികൾ കടമെടുത്തു വാങ്ങി വിലയിടിച്ച ശേഷം ഉടൻ വീണ്ടും വിറ്റ് അമിത ലാഭംകൊയ്യുന്ന ‘ഷോർട്ട് സെല്ലർ’ കൂടിയാണ് ആൻഡേഴ്സണ്.
ഹിൻഡൻബർഗ് റിസർച്ച് സ്ഥാപിച്ചു വൈകാതെ വാൾസ്ട്രീറ്റിൽ ശ്രദ്ധേയനായി. വെളിപ്പെടുത്താത്ത ഇടപാടുകൾ, അക്കൗണ്ടിംഗിലെ ക്രമക്കേടുകൾ, തെറ്റായ മാനേജ്മെന്റ് തുടങ്ങി സാന്പത്തിക മേഖലയിലെ മനുഷ്യനിർമിത ദുരന്തങ്ങൾ പരിശോധിക്കുകയാണ് ഹിൻഡൻബർഗിന്റെ പണി. വെറും അഞ്ചു ജീവനക്കാരുള്ള ചെറിയ സ്ഥാപനം പക്ഷേ, വൻ കുംഭകോണങ്ങളും തട്ടിപ്പുകളും വെളിച്ചത്തു കൊണ്ടുവന്നു. ഓഹരിനിക്ഷേപകരെ ഇവരുടെ റിപ്പോർട്ടുകൾ സ്വാധീനിക്കുന്നു.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ ബില്യണ് ഡോളർ ഹെഡ്ജ് ഫണ്ടിന്റെ വഞ്ചനയെക്കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടാണു തുടക്കം. സ്വന്തം കണ്ടത്തലുകളെക്കുറിച്ചു വാതുവയ്ക്കാൻ തുടങ്ങിയതോടെ വിവാദവും വിജയങ്ങളും കൂടെയെത്തി. അമേരിക്കയിൽ ഓട്ടോമാറ്റിക് കാർ വിപ്ലവത്തിനു തുടക്കം കുറിച്ച ടെസ്ല കന്പനിക്കെതിരേയായിരുന്നു വൻവിജയം.