സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുക, കൂട്ടായി തീരുമാനമെടുക്കുക’’- കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ രാവിലെ റായ്പുരില്‍ എഐസിസി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞതാണിത്. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി കോണ്‍ഗ്രസിന് നിര്‍ണായകമായ 85-ാം പ്ലീനറി സമ്മേളനത്തിന്റെ തുടക്കത്തിലെ ഖാര്‍ഗെയുടെ ഈ പ്രസംഗം പാര്‍ട്ടിക്ക് സുപ്രധാനമാകും.
കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പ്രസംഗത്തിലെ ആഹ്വാനവും തുടര്‍ന്ന് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനവും തമ്മില്‍ അത്ര ചേര്‍ച്ചയില്ല. നിങ്ങള്‍ എന്തു തീരുമാനിച്ചാലും അതു തന്റെയും എല്ലാവരുടെയും തീരുമാനമായിരിക്കും എന്നും കോണ്‍ഗ്രസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതുവരെയുള്ള സ്ഥിതിവച്ചു നോക്കുമ്പോള്‍ പ്ലീനറി സമ്മേളനം കഴിഞ്ഞാലും സമൂല മാറ്റത്തിനായി ഒരു പ്ലാനില്ലാതെയാണ് കോണ്‍ഗ്രസിന്റെ പോക്ക്.
കുടുംബച്ചങ്ങല അഴിയാതെ
പഴയ രീതികളില്‍നിന്നു മാറാന്‍ കോണ്‍ഗ്രസ് ഇനിയും തയാറല്ല. നെഹ്റു- ഗാന്ധി കുടുംബത്തിനു ചുറ്റും വട്ടം കറങ്ങുന്നതിന്റെയും നോമിനേഷന്, ഒത്തുതീര്‍പ്പ്, അഡ്ജസ്റ്റ്മെന്റ്, ഒതുക്കല്‍ രാഷ്ട്രീയത്തിന്റെയും പഴയ പാഠങ്ങളാണു റായ്പുര്‍ പ്ലീനറിയുടെ തുടക്കത്തില്‍ത്തന്നെ ഉണ്ടായത്. വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു വേണ്ടെന്നും മുഴുവനാളുകളെയും നാമനിര്‍ദേശം ചെയ്താല്‍ മതിയെന്നും പ്ലീനറിയുടെ തുടക്കമായി ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു.
പ്രവര്‍ത്തകസമിതി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ചുരുക്കത്തില്‍ രമേശ് ചെന്നിത്തല, ശശി തരൂര്‍ അടക്കമുള്ളവര്‍ വര്‍ക്കിംഗ് കമ്മിറ്റിയിലെത്തുമെന്ന് തീര്‍ച്ചയില്ല. കെ.സി. വേണുഗോപാലിന് അത്രയും ആശങ്കയുണ്ടാകില്ല. മുഖ്യമന്ത്രിമാര്‍ മുതല്‍ പിസിസി അധ്യക്ഷന്മാര് വരെ പ്രധാന പദവികളിലേക്കു നേതാവിനെ നിര്‍ദേശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തുന്നതാണ് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ആചാരം.
ഭേദഗതിയിലും ഭേദമാകില്ല
മുന്‍ എഐസിസി പ്രസിഡന്റുമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥിരാംഗങ്ങളാക്കാന്‍ പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്താനും തീരുമാനിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ. മന്മോഹന് സിംഗ് എന്നിവരെ സ്ഥിരം അംഗങ്ങളാക്കാനായിരുന്നു ഭേദഗതി.
വര്‍ക്കിംഗ് കമ്മിറ്റിയില്‍ 23 അംഗങ്ങള്‍ എന്ന നിബന്ധനയും മാറ്റുകയാണ്. ഇതിനായുള്ള ഭേദഗതിയും പ്ലീനറിയില്‍ പാസാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. എത്ര പേര് എന്നതില്‍ വ്യക്തതയുമില്ല. മുമ്പേതന്നെ ക്ഷണിതാക്കളെക്കൊണ്ട് ദുര്‍ബലമായ വര്‍ക്കിംഗ് കമ്മിറ്റിയില്‍ കൂടുതല്‍ പേരെ ചേര്‍ത്ത് വീണ്ടും വെള്ളം ചേര്‍ക്കുന്നതു പാര്‍ട്ടിക്കു ഗുണകരമാകില്ല.
കോണ്‍ഗ്രസ് ഭരണഘടനയിലെ 16 വകുപ്പുകളും 32 ചട്ടങ്ങളും പ്ലീനറിയില്‍ ഭേദഗതി ചെയ്യാനാണു തീരുമാനം. മിക്കതും നല്ലതും ആവശ്യവുമാണ്. ഗ്രാമ, മണ്ഡല, വാര്‍ഡ് തലങ്ങളില്‍ പാര്‍ട്ടി യൂണിറ്റുകള്‍ രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളാണിവ.
ആ ശബ്ദം ഐകകണ്ഠ്യേനയല്ല
വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നതില്‍ കോണ്‍ഗ്രസിനെ അറിയാവുന്ന ആര്‍ക്കും സംശയമില്ലായിരുന്നു. നേതാക്കളുടെ കൂറുമാറ്റവും തെരഞ്ഞെടുപ്പുകളിലെ തുടര്തോല്വികളുംകൊണ്ടു തളരുമ്പോഴും പാര്‍ട്ടിയെ തളര്‍ത്തിയ നോമിനേഷന് സംസ്കാരത്തില്‍നിന്നു കോണ്‍ഗ്രസ് കരകയറിയില്ല. മറിച്ചൊരു തീരുമാനത്തിന് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരെന്നു നടിക്കുന്നവര്‍ അനുവദിച്ചില്ല. തെരഞ്ഞെടുപ്പു നടന്നാല്‍ അനിഷ്ടക്കാരും ജയിച്ചു വന്നു തലവേദന ആകുമോയെന്നതാകും ഭയപ്പാട്. കഷ്ടം എന്നല്ലാതെന്തു പറയാന്‍.
എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനെക്കുറിച്ചു സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ പൊതുസമവായവും തീരുമാനം ഏകകണ്ഠവും ആയിരുന്നു എന്നാണു പത്രസമ്മേളനത്തില്‍ എഐസിസി കമ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചത്. തീരുമാനം ഐകകണ്ഠ്യേന അല്ലായിരുന്നുവെന്നു പക്ഷേ സമിതിയിലെ പ്രമുഖന് വെളിപ്പെടുത്തി. പ്രവര്‍ത്തകസമിതിയിലേക്കു തെരഞ്ഞെടുപ്പു വേണമെന്ന് ദിഗ്വിജയ് സിംഗ്, അജയ് മാക്കന്, അഭിഷേക് മനു സിംഘ്വി എന്നിവര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു നീട്ടിവയ്ക്കാമെന്ന് സിംഘ്വി നിര്‍ദേശിച്ചു.
മത്സരിക്കാനായിരുന്നു തീരുമാനമെങ്കിലും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രസിഡന്റിന്റെ കരങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഗുണ്ടുറാവു പറഞ്ഞു. ഖാര്‍ഗെയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നു പറയാന്‍ ആരും മറന്നില്ല!
പേരിനൊരാളായി ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിന്റെയും അവരുടെ പാര്‍ശ്വവര്‍ത്തികളുടെയും കൈകളില്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും പിന്നില്‍നിന്നു നിയന്ത്രിക്കുന്ന രീതിക്ക് റായ്പുരിനു ശേഷവും മാറ്റമില്ല. വര്‍ക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ നിര്‍ണായക തീരുമാനമെടുത്ത ഇന്നലത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍നിന്ന് ഇവര്‍ വിട്ടുനിന്നു.
കോണ്‍ഗ്രസ് പ്രസിഡന്റിന് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവസരം നല്‍കാനാണു വിട്ടുനിന്നതെന്നാണു വിശദീകരണം. പ്രധാന തീരുമാനങ്ങളില്‍ പങ്കാളികളാകേണ്ടതു കടമയും ഉത്തരവാദിത്വവുമാണ്. ഒളിച്ചോട്ടം നല്ല സന്ദേശമാകില്ല. പ്ലീനറിയുടെ മറ്റു പ്രധാന ചര്‍ച്ചകളിലും പരിപാടികളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. അത്രയും നല്ലത്.
പതറിയ പഞ്ചാബ് ഗുസ്തി
മുഖം ഒരാളുടേത്, പേരിന് അധികാരം മറ്റൊരാളുടേത്. പകരക്കാരനെ നിയമിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്യാതെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം 2019ല്‍ രാഹുല്‍ ഗാന്ധി രാജിവച്ചതാണ്. എന്നാല്‍, അന്നുമുതല്‍ പാര്‍ട്ടിയുടെ എല്ലാ സുപ്രധാന തീരുമാനങ്ങളും രാഹുലോ അദ്ദേഹത്തിന്റെ വിശ്വസ്തരോ ആയിരുന്നു എടുത്തത്. ചരിത്രം സൃഷ്ടിച്ച വിജയകരമായ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നയിച്ചതും എഐസിസി ജനറല്‍ സെക്രട്ടറി പോലുമല്ലാത്ത രാഹുല്‍ ഗാന്ധിയാണ്.
പഞ്ചാബില്‍ ശക്തനായിരുന്ന മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ മാറ്റി ദുര്‍ബലനായ ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയാണ്. പാര്‍ട്ടിയിലെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് ഔദ്യോഗിക അധികാരം ഇല്ലാത്ത നേതാവ് സുപ്രധാന തീരുമാനമെടുത്ത് പരസ്യ പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ നേതൃമാറ്റം അടക്കം പ്രധാന തീരുമാനങ്ങളെടുത്തതും രാഹുല്‍ തന്നെ.
പദവിയും അധികാരവും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ തലവന്‍ രാഹുല്‍ ആണെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെ മുഖം രാഹുല്‍ തന്നെയാണെന്ന് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ. സുധാകരനും തറപ്പിച്ചു പറയുന്നു.
എല്ലാം പഴയതുപോലെ
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്താണ് മൂന്നു ദിവസത്തെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം റായ്പുരില്‍ നടക്കുന്നത്. ഛത്തീസ്ഗഡില്‍ ആദ്യമായി നടത്തുന്ന പ്ലീനറിയില്‍ പക്ഷേ വിപ്ലകരമായ മാറ്റങ്ങള്‍ക്ക് ആരും തയാറല്ല. പാര്‍ട്ടിയെ നശിപ്പിച്ച കോട്ടറി സംസ്കാരത്തില്‍ നിന്നുള്ള വ്യതിചലനത്തിനോ തമ്മിലടികളും ഗ്രൂപ്പിസവും അവസാനിപ്പിക്കാനോ യുപി, ബിഹാര്‍ പോലെ പാര്‍ട്ടി തകര്‍ന്നടിഞ്ഞ സംസ്ഥാനങ്ങളില്‍ അടിത്തട്ടു മുതല്‍ സംഘടന കെട്ടിപ്പടുക്കാനോ സമൂല നവീകരണത്തിനോ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ല.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നു വീരവാദം പറയുമ്പോഴും പാര്‍ട്ടിയെയും പ്രതിപക്ഷത്തെയും ഏകോപനത്തോടെ, ഊര്‍ജസ്വലമാക്കി നയിക്കാന്‍ പര്യാപ്തമായ നേതൃത്വമോ തന്ത്രമോ സംവിധാനമോ കോണ്‍ഗ്രസിനില്ല. തെരഞ്ഞെടുപ്പിനു മുമ്പു വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാകാതിരിക്കേണ്ടത് മോദിയുടെ ആവശ്യമാണ്. മമത ബാനര്‍ജി, അരവിന്ദ് കേജരിവാള്‍, കെ. ചന്ദ്രശേഖര റാവു തുടങ്ങിയവരുടെ അധികാരമോഹവും ആര്‍ക്കും വഴങ്ങാത്ത കോണ്‍ഗ്രസിന്റെ വല്യേട്ടന് ശൈലിയും പ്രതിപക്ഷ ഐക്യത്തിനു വിഘാതമാണ്.
വാഗ്ദാനങ്ങള്‍ കണ്ടറിയണം
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പാര്‍ട്ടി ചട്ടക്കൂട് പടുത്തുയര്‍ത്താനും ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകരെ ഊര്‍ജസ്വലമാക്കാനും രാജ്യത്തെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും യുവതയ്ക്കും പ്രതീക്ഷ നല്‍കാനും കര്‍മപരിപാടികള്‍ അനിവാര്യമാണ്. അതിനുതകുന്ന പ്രമേയങ്ങള്‍ പ്ലീനറിയില്‍ പാസാക്കും. നഷ്ടമായ ദളിത്, പിന്നാക്ക, ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടര്‍മാരെ തിരികെ കോണ്‍ഗ്രസിലേക്കു കൊണ്ടുവരുകയെന്നതും ദുഷ്കരമെങ്കിലും അനിവാര്യമാണ്.
വിഖ്യാതമായ ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെ പ്രധാന തീരുമാനങ്ങള്‍ പലതും ഇനിയും നടപ്പായിട്ടില്ല. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവനേതാക്കള്‍ക്കും കൂടി 50 ശതമാനം പദവികള്‍ നീക്കിവയ്ക്കണമെന്നത് ഇതിലൊന്നായിരുന്നു. പ്ലീനറിയില്‍ ഇന്നും നാളെയും നടക്കുന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനം ആവര്‍ത്തിക്കും. എന്നാല്‍ പ്രവര്‍ത്തകസമിതിയിലും എഐസിസിയിലും എല്ലാ സംസ്ഥാനത്തും ഉടനെ ഇതു നടപ്പാക്കാന്‍ കഴിയുമോയെന്നു കണ്ടറിയണം.
അടവും ചുവടും മാറ്റണം
കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെ ആകെയും തളര്‍ത്താനും തകര്‍ക്കാനും ബിജെപിയും കേന്ദ്രസര്‍ക്കാരും മറയില്ലാതെ കളിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനും പ്രതിരോധിക്കാനും എതിര്‍ത്തു തോല്‍പ്പിക്കാനും പഴയ രീതികളും തന്ത്രങ്ങളും മതിയാകില്ല. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ അതിമോഹം ജനാധിപത്യത്തിനു വെല്ലുവിളിയാണ്. കുതിരക്കച്ചവടത്തിലൂടെ ജനവിധിയെയും സര്‍ക്കാരുകളെയും അട്ടിമറിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പലതുണ്ട്.
സിബിഐ, ഇഡി, ആദായനികുതി വകുപ്പ്, പോലീസ് എന്നീ ഏജന്‍സികളെയും സംഘപരിവാറിനോടു കൂറുള്ള ഗവര്‍ണര്‍മാരെയും കേന്ദ്രസര്‍ക്കാരും ബിജെപിയും ദുരുപയോഗിക്കുന്നുവെന്നതു വെറും ആരോപണമല്ല. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെയും പോകുമെന്നതിന് കോണ്‍ഗ്രസ് വക്താവ് പവന് ഖേരയുടെ അറസ്റ്റും ബിബിസിയിലെ പരിശോധനയുമെല്ലാം പുതിയ സാക്ഷ്യപത്രങ്ങളാണ്.
പരിശ്രമം ചെയ്തീടുകില്‍...
കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞത് ഓര്‍മിപ്പിക്കട്ടെ. “ജനാധിപത്യം ആക്രമിക്കപ്പെടുന്നു, ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു, ഭരണഘടനാ സ്ഥാപനങ്ങള്‍ തുരങ്കം വയ്ക്കപ്പെടുന്നു, തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ധ്രുവീകരണം നടത്തുന്നു. ഇതിനെതിരേ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടി ജയിക്കണം’’ എന്നാണു രാഹുല്‍ പറഞ്ഞത്. “ഉത്തരേന്ത്യയില്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇതിനൊരു മാന്ത്രികവടിയില്ല. പരിശ്രമം നടത്തണം. ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പോരാട്ടമായിരിക്കും ഇത്’’ എന്ന് സോണിയ നേരത്തേ പറഞ്ഞിട്ടുണ്ട്.