കോട്ടയം; 2013 ലെ സോളാര്‍ വിവാദ കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണ വാര്‍ത്ത നല്‍കിയതില്‍ മാപ്പു പറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍ കുട്ടി. ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഉള്ളില്‍ ഇന്നും നീറുന്ന രണ്ട് വലിയ മനസ്താപങ്ങളുണ്ട് എന്ന മുഖവുരയോടെയാണ് എന്‍ മാധവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്.
ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ മനപൂര്‍വം മൗനം പാലിക്കേണ്ടി വന്നതായാണ് എന്‍ മാധവന്‍കുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. സോളാര്‍ വിവാദ കാലത്ത് സരിത എസ് നായരുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണ വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്
1 - 'ശൈലിമാറ്റം' 'ഐ എസ് ആര്‍ ഒ ചാരക്കേസ്' കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ഏകപക്ഷീയമായ എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
2 - 'സരിത' വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.
ഇതു പറയാന്‍ ഓസി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല. ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.