ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും മുന്‍ നായകൻ എംഎസ് ധോണിയുടെയും സൗഹൃദത്തെ പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസി രംഗത്ത്. കളിക്കളത്തിന് അകത്തും പുറത്തും കോഹ്ലിയും ധോണിയും തമ്മില്‍ നല്ല സൗഹൃമാണുള്ളത്. ധോണിയെപ്പോലൊരാളെ മറ്റൊരു ക്യാപ്റ്റന്‍ ഒപ്പം ടീമില്‍ നിലനിര്‍ത്തില്ലെന്നുറപ്പാണ്. ഹസി പറയുന്നു.
ഇത്രയും സീനിയറും ഏവരും ആരാധിക്കുന്ന വ്യക്തിത്വവുമുള്ള ധോണിയെപ്പോലൊരാളെ സ്വന്തം ടീമില്‍ നിലനിര്‍ത്താന്‍ മറ്റൊരു ക്യാപ്റ്റന്‍ ധൈര്യപ്പെടില്ല. അക്കാര്യത്തില്‍ കോഹ്ലിയുടെ സമീപനം അഭിനന്ദനീയമാണ്. ധോണി തനിക്കൊപ്പം ദേശീയ ടീമില്‍ വേണമെന്നാണ് കോഹ്ലി എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്. ധോണിയുടെ സാമീപ്യം മാനസികമായും, തന്ത്രപരമായും തനിക്കു ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടാവാം. ഹസി പറയുന്നു.
തന്നേക്കാള്‍ അനുഭവസമ്പത്തുള്ള, വലിയ ആരാധകവൃന്ദമുള്ള താരങ്ങളെ പല ക്യാപ്റ്റന്‍മാരും ദേശീയ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് നേരത്തേ കണ്ടു കഴിഞ്ഞതാണ്. ടീമില്‍ തന്റെ പൂര്‍ണ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടി ക്യാപ്റ്റന്‍മാര്‍ ഇവരെ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. സ്വന്തം ബാറ്റിങ് മാത്രമല്ല ക്യാപ്റ്റന്‍സിയും എല്ലായ്‌പ്പോഴും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന താരമാണ് കോഹ്ലി. ഇതിനായി ധോണിയേക്കാള്‍ മികച്ചൊരു ഉപദേശകനെ തനിക്കു ഇനി ലഭിക്കാനില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഹസി ചൂണ്ടിക്കാട്ടുന്നു.
2017ലാണ് ധോണി ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനമൊഴിഞ്ഞത്. ഇതോടെ വിരാട് കോഹ്ലി മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി നിയോഗിക്കപ്പെടുകയായിരുന്നു. ടെസ്റ്റില്‍ ധോണി വിരമിച്ചതിനെ തുടര്‍ന്ന് നേരത്തേ തന്നെ അദ്ദേഹം 2014 ൽ നായകനായിരുന്നു.