പാലാ: ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം വിളിക്കാത്തതില്‍ പ്രതിഷേധിച്ച് പാലാ നഗരസഭയില്‍ ഭരണപക്ഷത്തിന്റെ 'പ്രവേശനോത്സവം'!
കഴിഞ്ഞ ഒരുമാസത്തിനു ശേഷമാണ് കൗണ്‍സില്‍ യോഗം നടക്കുന്നതെന്നും പല കാര്യങ്ങളും ഇതുമൂലം നടപ്പാക്കാനാവുന്നില്ലെന്നും ആരോപിച്ചുകൊണ്ട് ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിനു തൊട്ടുമുമ്പായി മിഠായി വിതരണം ചെയ്ത് "പ്രവേശനോത്സവം'' സംഘടിപ്പിച്ചത് ഭരണപക്ഷത്തെ തന്നെ ഒരു വിഭാഗമാണ്.
ഭരണപക്ഷ കൗണ്‍സിലര്‍മാരായ ബിജു പാലൂപ്പടവില്‍, ഷെറിന്‍ പുത്തേട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്നലെ കൗണ്‍സില്‍ ഹാളിലേക്ക് എത്തിയ സഹ കൗണ്‍സിലര്‍മാര്‍ക്ക് "പ്രവേശനോത്സ"വ ത്തിന്റെ മിഠായികള്‍ വിതരണം ചെയ്തത്.
*സാധാരണയായി സ്‌കൂള്‍ അടച്ച് രണ്ടുമാസം കഴിഞ്ഞ് തുറക്കുമ്പോഴാണ് പ്രവേശനോത്സവം നടത്തുന്നത്. ഇവിടെ ഒരു കൗണ്‍സില്‍ യോഗം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞാണ് ചെയര്‍പേഴ്‌സണ്‍ അടുത്ത കൗണ്‍സില്‍ യോഗം വിളിക്കുന്നത്. ഇതു ശരിയല്ലെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും ഭരണനേതൃത്വം അംഗീകരിക്കാതെ വന്ന സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി പ്രവേശനോത്സവം നടത്തിയത്*... ഭരണപക്ഷ കൗണ്‍സിലര്‍ ബിജു പാലൂപ്പടവൻ പറഞ്ഞു.
കാലവര്‍ഷക്കെടുതി, മഴക്കാല പൂര്‍വ്വശുചീകരണം തുടങ്ങി കൗണ്‍സില്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി പ്രശ്‌നങ്ങള്‍ അവഗണിച്ച് മഴക്കാലകെടുതിയും കഴിഞ്ഞ് ഒരുമാസത്തിനുശേഷമാണ് കൗണ്‍സില്‍യോഗം ചെയര്‍പേഴ്‌സണ്‍ വിളിച്ചുകൂട്ടുന്നതെന്ന് ഭരണപക്ഷത്തെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
പിന്നീട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലും സുഗമമായി ഭരണം നടക്കാത്തതിന്റെ ഗുരുതരമായ അവസ്ഥയെക്കുറിച്ച് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം കുറ്റപ്പെടുത്തി.
എന്തിനാണിങ്ങനെയൊരു ഭരണമെന്ന് ഭരണപക്ഷാംഗങ്ങള്‍ തന്നെ ശബ്ദമുയര്‍ത്തി. കൗണ്‍സില്‍ തീരുമാനം നടപ്പാക്കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് ബി.ജെ.പി. അംഗം അഡ്വ. ബിനു പുളിക്കക്കണ്ടവും ഇടതുമുന്നണി അംഗം പ്രസാദ് പെരുമ്പള്ളിലും പറഞ്ഞു.
കാര്യങ്ങള്‍ നടക്കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സെലിന്‍ റോയി തകിടിയേല്‍ കൗണ്‍സില്‍ യോഗത്തില്‍ സമ്മതിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെയും സഹകൗണ്‍ സിലര്‍മാരെയും സംരക്ഷിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലില്‍ പറഞ്ഞു.