മലപ്പുറം: പ്ലസ് വൺ സീറ്റ് വർദ്ധനവല്ല, അധിക ബാച്ചുകളാണ് പരിഹാരമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി.
20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചത് നല്ല കാര്യം തന്നെ, പക്ഷേ അത് കൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വർഷം വർധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാൽ സ്വീകരിക്കാത്ത സ്കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാർ മേഖലയിൽ നിലവിൽ തന്നെ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർഥികളുണ്ട്.
ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലെ ഹയർ സെക്കന്ററി മേഖലയിൽ മലബാർ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെങ്കിൽ അതിനനുസരിച്ച ഭൗതിക സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ പരിഹാരം ഈ രംഗത്ത് സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള പാക്കേജുകൾ അടിയന്തരമായ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ ഹയർ സെക്കണ്ടറി സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ എ.പി അബ്ദുൽ വഹാബിന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി സാബിക് വെട്ടം നിവേദനം നൽകി. ബന്ന യൂനിവേഴ്‌സിറ്റി, കെ.പി ഹാദി, ബാസിത്ത് കള്ളിയത്ത് എന്നിവർ സംബന്ധിച്ചു.