പരപ്പനങ്ങാടി: എഴുത്തിന്റെ സ്വാതന്ത്ര്യം വിനിയോഗിക്കാൻപറ്റാത്ത അവസ്ഥയാണ് പ്രബുദ്ധ കേരളത്തിലുള്ളതെന്നും കേരളം കൂടുതൽ കൂടുതൽ മതകീയവും വൈകാരികവുമായി മാറികൊണ്ടിരിക്കുന്നതിനാലാണ് അസഹിഷ്ണുത പെരുകുന്നതെന്നും കവി എം.എം.സജീന്ദ്രൻ മാഷ്.
പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിലെ സൈഫുന്നിസ രചിച്ച 'തേജായിഷ'നോവല്‍ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം കൊണ്ടും എഴുത്തു കൊണ്ടും അസഹിഷ്ണുതയെ പ്രതിരോധിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പഴയ കാല സമൂഹം നിരാകരിച്ചിരുന്നില്ല. അതുകൊണ്ടാണ് ബഷീർ'ഭഗവത് ഗീതയും നാല് മുലകളും'എഴുതിയത്. ഇന്ന് മാനവികത മറഞ്ഞു നില്‍ക്കുകയാണ്.
മനുഷ്യരെക്കുറിച്ചും വിശ്വാസങ്ങളെങ്ങളെക്കുറിച്ചും സാമൂഹ്യ വിമർശനം നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും പ്രഭാഷകർ അഭിപ്രായപ്പെട്ടു. ആശുപത്രി ഹാളിൽ നടന്ന സ്നേഹ നിർഭരമായ ചടങ്ങിൽ ചെയർമാൻ ഇ.പി.മുഹമ്മദലി ഡോ.റജീന മുനീറിന് നൽകി നോവൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോട് അധ്യക്ഷനായി.
ബഷോബുക്സ് എഡിറ്റർ എം എ ഷഹനാസ്, താനാളൂർ പഞ്ചായത്ത് അംഗം കെ.വി.എ.ഖാദർ, മുരളി മാഷ്, റഫീഖ് മംഗലശേരി, ഉമർ ഇ.പി, ഡോ.അലാവുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. 'തേജായിഷ'നോവലിസ്റ്റ് സൈഫുന്നീസ മറുമൊഴി നടത്തി.