പാലക്കാട്: സർക്കാർ സംവിധാനങ്ങളിലെ ധൂർത്തും പാഴ്ചെലവുകളും ഒഴിവാക്കി മാതൃക കാണിക്കുന്നതിന് പകരം ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ നിർബന്ധിതമായി പിരിച്ചെടുക്കാനുള്ള സർക്കാർ നിലപാടിൽ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ) ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു.
മുഴുവൻ ജീവനക്കാർക്കും അധ്യാപകർക്കും അവരുടെ കഴിവിനൊത്ത തുക മാസം തോറുമുള്ള സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അവസരമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഒരു മാസത്തെ ശമ്പളത്തിൽ കുറഞ്ഞ ഒരു തുകയും സ്വീകരിക്കേണ്ടതില്ലെന്ന സർക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും എല്ലാ ജീവനക്കാർക്കും അധ്യാപകർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള അവസരമൊരുക്കണമെന്നും യോഗം സർക്കാരിനോടഭ്യർത്ഥിച്ചു.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ.സലാം യോഗം ഉദ്ഘാടനം ചെയ്തു.
സെറ്റ്കോ വൈസ് ചെയർമാൻ എ.മൊയ്തീൻ അധ്യക്ഷനായി.പ്രസ് ക്ലബ്ബ് സെക്രട്ടറി എൻ.എ.എം. ജാഫർ 'മാധ്യമങ്ങളും ഉദ്യോഗസ്ഥ സമൂഹവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സെറ്റ്കോ ജില്ലാ കൺവീനർ പി.മുഹമ്മദലി, കരീം പടുകുണ്ടിൽ, സൈതാലി കൊടുമുണ്ട, കെ.ടി.അബദുൽ ജലീൽ, പി.ഉണ്ണീൻകുട്ടി,മുനീബ് ഹസ്സൻ,എം.എൻ.നൗഷാദ്, എം.കെ.മുബാറക്ക്,കെ.എം.അമീർഷെരീഫ്, സി.ബിലാൽ,എസ്.എസ്.ഷാജഹാൻ,കെ.ജൻഷദ്, അബ്ദുൽ ഹക്കീം, പെൻഷനേഴ്സ് ലീഗ് നേതാക്കളായ അബ്ദുൽനാസർ, ഇ.എ.സുലൈമാൻ പ്രസംഗിച്ചു.