പുലാപ്പറ്റ: കാപാലികരുടെ ക്രൂര ചെയ്തികൾക്കിരയായി ദിവസങ്ങൾക്കിടെ രാജ്യത്ത് കൊല്ലപ്പെട്ട ആസിഫ ബാനുവടക്കമുള്ള ബാലികമാർക്ക് നീതി ആവശ്യപ്പെട്ട് ഉമ്മനഴിയിൽ ബഹുജന റാലിയും പ്രതിഷേധ സംഗമവും നടന്നു.
മുസ് ലിം,ദലിതുകളടക്കമുള്ള രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷങ്ങളോട് സംഘ്പരിവാർ പുലർത്തുന്ന വംശീയ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ബാലികമാരെന്ന് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ഇത്തരം വിധ്വംസക നീക്കങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കൂട്ടായ മുന്നേറ്റം ഉണ്ടാകണം. ആസിഫയെ പിച്ചിച്ചീന്തിയ കാപാലികരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരിപാടി ആവശ്യപ്പെട്ടു.
കവിയും ഗായകനുമായ നരേൻ പുലാപ്പറ്റ, വി.ഖാലിദ്, ജോജോ, മോഹനൻ, അഭിലാഷ് ചന്ദ്രൻ, ഷാക്കിർ, സാജിദ് എന്നിവർ സംസാരിച്ചു.
ഉമ്മനഴി ഹൈസ്കൂൾ ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു.മൂച്ചിത്തറ, പുലാപ്പറ്റ എന്നിവടങ്ങളിൽ ചുറ്റി റാലി ഉമ്മനഴി ജങ്ഷനിൽ സമാപിച്ചു.