തൃപ്രയാർ: നൂറ്റാണ്ടുകളായി ജനങ്ങൾ ഉപയോഗിച്ചു വരുന്ന ദേശീയപാത കോർപ്പറേറ്റുകൾക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള ചുങ്കപ്പാതയാക്കി കൈമാറാനുള്ള നടപടികൾ പുന:പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു.
റോഡ് വികസനത്തിന്റെ മറവിൽ വൻകിടക്കാരും ഭൂമാഫിയകളും ചേർന്ന് ആയിരങ്ങളെ തെരുവിലേക്ക് തള്ളുന്നതിന്റെ തെളിവാണ് ഇടക്കിടെ നടക്കുന്ന അലൈമെന്റ് മാറ്റങ്ങൾ.
സർക്കാർ നൽകിയ വലപ്പാട് പഞ്ചായത്തിലെ പാവപ്പെട്ടവർക്ക് ആനവിഴുങ്ങി കോളനിയിൽ താമസിക്കുന്ന എൺപത്തിയൊന്നു കുടുംബങ്ങളെ ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴുപ്പിക്കാനുള്ള അധികൃതരുടെ നടപടികൾ മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ആനവിഴുങ്ങി കോളനി ഇല്ലായ്മ ചെയ്യുന്നതിനെതിരെ നടക്കുന്ന റിലേ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്തു പ്രസംഗിക്കുകായായിരുന്നു മുഹമ്മദ് റഷീദ്.
രണ്ടാം ദിവസം സത്യാഗ്രഹമനുഷ്ടിച്ച സാംസ്കാരിക പ്രവർത്തകൻ സിദ്ദീഖ് ഷെമീറിനു നാരങ്ങാ നീരുനൽകുകയും മുന്നാം ദിവസം സത്യാഗ്രഹമിരിക്കുന്ന ചാഴൂപുരക്കൽ സതീചന്ദ്രനെ ഷാളും അണിയിച്ചു.
മുസ് ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ആർ.എം മനാഫ്, നിയോജക മണ്ഡലം പ്രസിഡണ്ട് അലി ഷെമീർ, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അഫ്സൽ യൂസഫ്, ജനറൽ സെക്രട്ടറി അൽ റസിൻ, കെ.എം.സി.സി മസ്കറ്റ് ജില്ലാ ചെയർമാൻ കെ.എ കബീർ എന്നിവരും പങ്കെടുത്തു.