ദോഹ: യൂറോപ്പിലെ മൂന്നാമത്തെ വൻശക്തിയായ പോർച്ചുഗലിനെ കടപുഴക്കി ആഫ്രിക്കൻ രാജ്യമായ മൊറാക്കോ. ആഫ്രിക്കൻ വൻകരയിൽ നിന്ന് ആദ്യമായി ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന രാജ്യമായി മൊറാക്കോ മാറി. തലകുനിക്കാത്ത ആക്രമണ വീര്യവും പതറാത്ത പ്രതിരോധവും കൊണ്ട് അവർ ഖത്തറിൽ ചരിത്രമെഴുതി.
സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ മറുപടിയില്ലാത്ത ഏക ഗോളിന് കീഴടക്കി. 42-ാം മിനിട്ടിൽ യൂസഫ് എൽ നെസ്റിയാണ് മൊറോക്കയ്ക്കായി ലക്ഷ്യം കണ്ടത്.ഇടതുവിംഗിൽ നിന്ന് ആത്വിയത്ത് അല്ലാ ഉയർത്തി നൽകിയ പന്ത് ഉയർന്നുചാടി കൃത്യമായി ഹെഡ് ചെയ്താണ് യെൻ നസ്‌രി പറങ്കികളുടെ വല കുലുക്കിയത്.
ഈ ഗോളിന്റെ ആനുകൂല്യം മുതലെടുത്ത് പ്രതിരോധം മുറുക്കിനിന്ന മൊറോക്കോയെ മറികടക്കാൻ ക്രിസ്റ്റ്യാനോയെ രണ്ടാം പകുതിയിൽ ഇറക്കിയിട്ടും പറങ്കികൾക്ക് പുറത്താകൽ ഒഴിവാക്കാനായില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിട്ടിൽ വാലിദ് ചെദ്ദിര രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങിപുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പോർച്ചുഗൽ ആക്രമണങ്ങളെ സമർത്ഥമായി ചെറുത്ത് മൊറോക്കോ വിജയവും സെമിയും ഉറപ്പിക്കുകയായിരുന്നു.
ലോകകിരീടം തേടിയെത്തിയ പോർച്ചുഗൽപ്പടയെ ഞെട്ടിച്ചാണ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപകുതിയിൽ കറുത്തകുതിരകളായ മൊറോക്കോ ഏകപക്ഷീയമായ ഒരുഗോളിന് മുന്നിലെത്തിയത്. 42-ാം മിനിട്ടിൽ യൂസഫ് എൽ നെസ്റിയാണ് മൊറോക്കയ്ക്കായി ലക്ഷ്യം കണ്ടത്. പൊസഷനിലും പാസിംഗിലുമെല്ലാം പോർച്ചുഗലിനായിരുന്നു മുൻതൂക്കമെങ്കിലും ഷോട്ടുകളുടെ കണക്കിൽ മൊറോക്കോയായിരുന്നു മുന്നിൽ.
സ്വിറ്റ്സർലാൻഡിനെതിരായ പ്രീ ക്വാർട്ടറിൽ ആറു ഗോളുകളടിച്ച പറങ്കികളെ കൃത്യമായി പ്രതിരോധിക്കുകയും ആദ്യ പകുതിയിൽ കിട്ടിയ അവസരത്തിൽ വലകുലുക്കുകയും ചെയ്താണ് മൊറോക്കോ വിസ്മയം സൃഷ്ടിച്ചത്. മറുവശത്ത് കോച്ച് സന്റോസിന്റെ പരീക്ഷണങ്ങൾ ഫലം കണ്ടില്ലെന്ന് മാത്രമല്ല മൊറോക്കോ ഗോളി ബോനോയുടെ സേവുകൾക്ക് മുന്നിൽ പോർച്ചുഗൽ തകരുകയും ചെയ്തു.
പ്രീക്വാർട്ടറിലേപ്പോലെ ക്വാർട്ടറിലും ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ പുറത്തിരുത്തിയാണ് ഫെർണാണ്ടോ സാന്റോസ് പോർച്ചുഗലിനെ കളത്തിലിറക്കിയത്. പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ റൊണാൾഡോയ്ക്ക് പകരം ഇറങ്ങി ഹാട്രിക്ക് സ്വന്തമാക്കിയ ഗോൺസാലോ റാമോസ് ഇന്നും ആദ്യ ഇലവനിൽ ഇടംനേടി.
സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങിയ സ്റ്റാർട്ടിംഗ് ഇലവനിൽ ഒരുമാറ്രം മാത്രമാണ് പോർച്ചുഗൽ വരുത്തിയത്. റൂബൻ നവാസ് സെൻട്രൽ മിഡ്ഫീൽഡിൽ കാർവാലോയ്ക്ക് പകരം എത്തി. മറുവശത്ത് പരിക്കേറ്റ പ്രതിരോധ താരങ്ങളായ നയീഫ് അഗ്വർഡിനും നൗസ്സിർ മസാറോയിക്കും പകരം എൽ യാമിഖും അതിയത്ത് അല്ലാഹും മൊറോക്കോയുടെ ആദ്യ ഇലവനിൽ ഉൾപ്പെട്ടു.
മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ പോർച്ചുഗൽ ലീഡിനടുത്തെത്തിയതാണ്. ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഹെഡ്ഡർ മൊറോക്കൻ ഗോളി ബോണോ ഏറെപണിപ്പെട്ടാണ് തട്ടിയകറ്റിയത്. ഏഴാം മിനിട്ടിൽ തന്നെ മൊറോക്കൻ ആരാധകരെ നിരാശരാക്കി ഹക്കിം സിയെച്ചിന്റെ കോർണറിൽ നിന്നുള്ള മികച്ച അവസരം എൽ നെസ്റി നഷ്ടമാക്കി.
ഇരുപത്തിയാറാം മിനിട്ടിലും എൽ നെസ്റി മികച്ചൊരവസരം നഷ്ടമാക്കി. ഇത്തവണയും സിയെച്ചിന്റെ ഫ്രീകിക്കിൽ നിന്ന് ഗോൾ കണ്ടെത്താനുള്ള നെസ്റിയുടെ ശ്രമം പരാജയപ്പെട്ടു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 31 -ാ മിനിട്ടിൽ ജാവോ ഫെലിക്സിലൂടെയുള്ള പോർച്ചുഗലിന്റെ മറ്റൊരു ഗോൾ ശ്രമവും ലക്ഷ്യം കാണാതെ പോയി. ഫെലിക്സിന്റെ തകർപ്പൻ ഹാഫ് വോളി മോറോക്കൻ പ്രതിരോധ താരം എൽ യമിഖ് ബ്ലോക്ക് ചെയ്തു.
42-ാം മിനിട്ടിൽ അതുവരെ വരുത്തിയ പിഴവുകൾക്ക് പ്രായശ്ചിത്തമായി എൽ നെസ്റി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. യഹിയ അത്തിയത് അല്ലാഹാണ് അസിസ്റ്റ് നൽകിയത്. തൊട്ടു പിന്നാലെ പോർച്ചുഗലിന്റെ ഒരു ഗോൾ ശ്രമം ക്രോസ് ബാറിൽ തട്ടി മടങ്ങി. ഒന്നാം പകുതിയുടെ അധിക സമയത്ത് ബ്രൂണോടെ മൊറോക്കൻ ഗോൾ മുഖത്ത് ഫൗൾചെയ്തെന്ന് ആരോപിച്ച് പോർച്ചുഗൽ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല.
ക്രോസ് ബാറിന് കീഴിൽ ഒരിക്കൽക്കൂടി മിന്നും സേവുകളുമായി കളം നിറഞ്ഞ ഗോളി ബോനോയാണ് മൊറോക്കൻ വിജയത്തിൽ നിർണായക സാന്നിധ്യമായത്. പൊസഷനിലും പാസിംഗിലുമെല്ലാം പോർച്ചുഗലായിരുന്നു മുന്നിലെങ്കിലും വീണുകിട്ടിയ അവസരം മുതലാക്കിയ യെൻ നസ്റിയുടെ ഗോൾ നിർണായകമായി.
ഹക്കിം സിയേഷും ആത്വിയത്ത് അല്ലായും ബൗഫലും നടത്തിയ കൗണ്ടർ അറ്റാക്കുകൾ പോർച്ചുഗലിന്റെ ആൾഔട്ട് ആക്രമണ ശ്രമങ്ങൾക്ക് തടയിടുന്നതായി. പ്രതിരോധത്തിൽ മികവ് കാട്ടിയത് അഷ്റഫ് ഹക്കീമിയും അമ്രാഹത്തുമാണ്. മൂന്ന് ഡിഫൻഡർമാരാൽ തളയ്ക്കപ്പെട്ട ക്രിസ്റ്റ്യാനോ ഗോളടിക്കാൻ പാകത്തിൽ ഒരു പാസ് നൽകിയെങ്കിലും അത് നഷ്ടപ്പെടുത്തിയത് വലിയ നിരാശയായി.