Advertisment

ഫൈനൽ വിസിലിന് മണിക്കൂറുകൾ മാത്രം: ആകാംക്ഷയുടെ മുൾമുനയിൽ ലോകം. ആരു ജയിച്ചാലും ഇത് ചരിത്രം. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം അ‌ർജന്റീന കപ്പുയർത്തുമോ? ഫ്രാൻസിന് കിരീടത്തുടർച്ചയോ? ഫ്രഞ്ച് ക്യാമ്പിൽ കടുത്ത ആശങ്കയായി പനി, മെസിക്ക് കിരീടത്തിൽ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവർണാവസരം! ഗോൾഡൺ ബൂട്ട് മെസിക്കോ എംബാപ്പെയ്ക്കോ?  കാൽപ്പന്തുകളിയുടെ പുതിയ ലോക രാജാവിനെ ഇന്നറിയാം !

New Update

ദോഹ: കാൽപ്പന്തുകളിയുടെ പുതിയ ലോകരാജാവിനെ ഇന്നറിയാം. ലുസൈൽ സ്റ്റേഡിയത്തിലെ അവസാന യുദ്ധത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. അടുത്ത നാലുവർഷം ലോക ഫുട്ബാളിലെ രാജാക്കന്മാരുടെ സിംഹാസനത്തിൽ ഫ്രാൻസിന്റെ തുടർ വാഴ്ചയാണോ അർജന്റീനയുടെ 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആരോഹണമാണോ എന്നറിയാനുള്ള കാത്തിരിപ്പ്.

Advertisment

ഫൈനലിനൊരുങ്ങുന്ന ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി കൂടുതൽ താരങ്ങൾക്ക് പനിയെന്ന് റിപ്പോർട്ട്. റാഫേൽ വരാനെ, ഇബ്രാഹിം കൊനാറ്റെ, കിംഗ്സ്‌ലി കോമാൻ എന്നിവർ പനികാരണം പരിശീലനത്തിനിറങ്ങിയില്ല.

publive-image


കോമാന് വ്യാഴാഴ്ചത്തെ പരിശീലനവും നഷ്ടമായിരുന്നു. പനികാരണം ഉപമെക്കാനോ, അഡ്രിയൻ റാബിയോട്ട് എന്നിവർക്ക് മൊറോക്കോക്കെതിരേ സെമിഫൈനലിൽ ഇറങ്ങാനായിരുന്നില്ല. ആരു ജയിച്ചാലും ഈ ഫൈനൽ ചരിത്രത്തിൽ ഇടം പിടിക്കും. അർജന്റീനയാണെങ്കിൽ മറഡോണ യുഗത്തിന് ശേഷമുള്ള അവരുടെ ആദ്യ കിരീടം


. ഇക്കാല ഘട്ടത്തിന്റെ ഫുട്ബാൾ മിശിഹ ലയണൽ മെസിക്ക് കിരീടത്തിൽ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവർണാവസരം. മറുവശത്ത് ഫ്രാൻസിന് തുടർച്ചയായ രണ്ടാം ലോകകപ്പ് നേടുന്ന മൂന്നാമത്തെ മാത്രം ടീമാകാനുള്ള അവസരം. 1962ൽ ബ്രസീലാണ് അവസാനമായി കിരീടം നിലനിറുത്തിയ ടീം.

തോറ്റു തുടങ്ങി ഫൈനലിലേക്ക് എത്തിയവരാണ് അർജന്റീനക്കാർ. ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2-1ന് അട്ടിമറിച്ച ഇടത്തു നിന്ന് ഫീനിക്സ് പക്ഷിയേപ്പോലെയാണ് മെസിയും സംഘവും പറന്നുയർന്നത്. ഗ്രൂപ്പ് റൗണ്ടിൽ മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരെ 2-0ത്തിന്റെ വിജയങ്ങൾ.

പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയയെ മറികടന്നത് 2-1ന്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ 2-0ത്തിന് ലീഡ് ചെയ്തശേഷം 2-2ന് സമനില വഴങ്ങി എക്സ്ട്രാ ടൈമിലേക്കും പോയി. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ഡച്ച് കിക്കുകൾ തടുത്തിട്ട എമിലിയാനോയുടെ മികവിൽ 4-3ന് ജയം. സെമിയിൽ അതിസുന്ദരമായ പ്രകടനം പുറത്തെടുത്ത് ക്രൊയേഷ്യയെ കീഴടക്കിയത് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക്.

ഗ്രൂപ്പ് ഡിയിൽ മത്സരിച്ച ഫ്രാൻസ് ആസ്ട്രേലിയയെ 4-1ന് തകർത്താണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ 2-1ന് തോൽപ്പിച്ചതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആവേശത്തിൽ ടുണീഷ്യയ്ക്കെതിരെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനിറങ്ങി 1-0ത്തിന് തോറ്റു. എന്നാൽ പ്രീ ക്വാർട്ടർ മുതൽ പഴയ ഫ്രാൻസായി. പ്രീ ക്വാർട്ടറിൽ 3-1ന് പോളണ്ടിനെ പൊളിച്ച‌ടുക്കിയ ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ളണ്ടിനെ കീഴടക്കിയത് 2-1നായിരുന്നു. സെമിയിൽ മൊറോക്കോയുടെ കടുത്ത വെല്ലുവിളി 2-0ത്തിന് അതിജീവിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

ഈ ലോകകപ്പ് ഫൈനൽ ഒരേ ക്ളബിൽ ഒരുമിച്ചു കളിക്കുന്ന രണ്ട് ലോകോത്തര താരങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാണ്; ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടേയും. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലെ മുന്നേറ്റനിരയിലെ കുന്തമുനകളാണ് ഇരുവരും. ലോകകപ്പിൽ അഞ്ചുഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിലാണ് മെസിയും എംബാപ്പെയും.മെസി മൂന്നുഗോളുകൾക്ക് അസിസ്റ്റ് ചെയ്ത് നേരിയ മുൻതൂക്കം കാത്തുസൂക്ഷിക്കുന്നു.

publive-image


എംബാപ്പെ രണ്ട് അസിസ്റ്റുകൾ നടത്തി. ഫൈനലിൽ ഗോളടിക്കുന്നവർ ഗോൾഡൻ ബൂട്ട് നേടും. മെസി എന്ന ഇതിഹാസം ലോകകപ്പ് നേട്ടം എന്ന പൂർണതയ്ക്കായി ശ്രമിക്കുമ്പോൾ സുഹൃത്ത് എന്ന നിലയിൽ അത് എംബാപ്പെയെ വേദനിപ്പിക്കുന്നുണ്ടാവാം.പക്ഷേ രാജ്യത്തിന്റെ കുപ്പായത്തിൽ കളിക്കാനിറങ്ങുമ്പോൾ മറ്റൊരു ചിന്തകൾക്കും മനസിൽ ഇടമുണ്ടാവില്ല.


ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടുന്നത്. അർജന്റീന ഫൈനലിൽ എത്തുന്നത് ആറാം തവണ. 2തവണയാണ് കിരീടം നേടാനായത്. (1978,1986 ) ഫ്രാൻസ് ഫൈനലിലെത്തുന്നത് നാലാം തവണയാണ്. 2തവണ അവർ കിരീ‌ടം നേടിയിട്ടുണ്ട്.(1998,2018).2006ൽ മാത്രമാണ് ഫൈനലിൽ തോറ്റത്. ഫ്രാൻസും അർജന്റീനയും തമ്മിൽ ഇതിന് മുമ്പ് 12 മത്സരങ്ങളിൽ ഏറ്റുമുട്ടി.

ആറു വിജയങ്ങൾ അർജന്റീനയ്ക്ക്. മൂന്ന് വിജയങ്ങൾ ഫ്രാൻസിന്. മൂന്ന് സമനിലകൾ.3 തവണയാണ് അർജന്റീനയും ഫ്രാൻസും ലോകകപ്പിൽ ഏറ്റുമുട്ടിയത്. 1930,1978,2018 ലോകകപ്പുകളിലായിരുന്നു ഈ പോരാട്ടങ്ങൾ. ഇതിൽ1930ലും 78ലും ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന ജയിച്ചു.2018ലെ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് വിജയിച്ചു.

Advertisment