Advertisment

സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്‍. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ എത്തുമ്പോൾ അദ്ദേഹത്തിനു മുന്നിലുള്ളത് വലിയ ദൗത്യങ്ങൾ. ഒരു വലിയ പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി തീര്‍ക്കുന്നതു മുതല്‍ ബിജെപി ബന്ധം വരെ വിവിധങ്ങളായ വിഷയങ്ങള്‍ ! മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
H

കേരള സമൂഹത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിന് വലിയ പ്രസക്തിയുണ്ട്. പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക്. കേരളത്തിലെ പ്രധാന ക്രൈസ്തവ സഭയായ സീറോ മലബാര്‍ സഭ അതിന്‍റെ നേതൃത്വത്തിലേയ്ക്ക് പുതിയ ഇടയനെ തെരഞ്ഞെടുത്തത് ഒരു പ്രധാന സംഭവമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പ്രാധാന്യം ഏറെയാണ്.

Advertisment

തൃശൂര്‍ അതിരൂപതയില്‍പ്പെട്ട പുത്തന്‍പള്ളി ബസിലിക്ക ഇടവകയിലെ തട്ടില്‍ കുടുംബാഗമായ മാര്‍ റാഫേല്‍ തട്ടില്‍ (67 വയസ്) ഇതേ രൂപതയില്‍ പുരോഹിതനും സഹായ മെത്രാനുമായി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് 2017 -ല്‍ ഒക്ടോബര്‍ 10 -ന് തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ ആദ്യത്തെ മെത്രാനായി നിയോഗിക്കപ്പെട്ടത്.

ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ പൈതൃകവും മഹത്തായ പാരമ്പര്യവുമുള്ള സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേല്‍ക്കുന്നത് സഭ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണെന്നതു പ്രധാനപ്പെട്ട കാര്യം. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തൃശൂര്‍ - അങ്കമാലി അതിരൂപത രൂക്ഷമായ തര്‍ക്കങ്ങളില്‍ കുരുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായിരിക്കുന്നു.

അനേകം പുരോഹിതരും അല്‍മായക്കാരും ഇവിടെ സഭാ നേതൃത്വത്തോട് എതിര്‍ത്തും പോരടിച്ചും നില്‍ക്കുകയാണ്. ആഗോള കത്തോലിക്കാ സഭയുടെ അധിപനായ മാര്‍പാപ്പയെ പോലും അംഗീകരിക്കാനോ അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങളെയും കല്‍പ്പനകളെയും ചെവിക്കൊള്ളാനോ തയ്യാറാകാതെയാണ് ഇക്കൂട്ടരുടെ പോക്ക്.

അതിരൂക്ഷമായ ഈ സംഘര്‍ഷം കുര്‍ബ്ബാന രീതിയുടെ പേരിലാണെങ്കില്‍പോലും അതിനുമപ്പുറത്ത് പലതരം വിഭാഗീയതയും തര്‍ക്കങ്ങളും സഭയില്‍ രൂക്ഷമായ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങള്‍ തന്നെ. മാര്‍പാപ്പ തന്നെ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാകാതെ വന്നതോടെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃസ്ഥാനത്തു നിന്നു രാജി വച്ചു പിന്‍വാങ്ങിയത്.

ഇപ്പോഴിതാ സഭയുടെ മെത്രാന്മാരെല്ലാം ഒത്തുചേര്‍ന്ന് ഐകകണ്ഠേന പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തിരിക്കുന്നു. ജീവിതത്തില്‍ പിന്തുടരുന്ന പ്രകടമായ ലാളിത്യവും മറ്റുള്ളവരുമായുള്ള ഇടപെടലില്‍ പുലര്‍ത്തുന്ന എളിമത്വവും സംഭാഷണത്തിലെ മിതത്വവുമെല്ലാം പുതിയ ഇടയന്‍റെ സവിശേഷമായ പ്രത്യേകതകള്‍ തന്നെയാണ്. ഇതൊക്കെത്തന്നെയാകും സഭ നേരിടുന്ന പ്രതിസന്ധികള്‍ നേരിടാന്‍ അദ്ദേഹത്തിന് കരുത്തു നല്‍കുന്ന ഘടകം.

കുര്‍ബാന അര്‍പ്പിക്കാനെത്തുന്ന വൈദികരെ തല്ലി ഓടിച്ചും മദ്ബഹയ്ക്കു നേരേ പോലും ആക്രമണം നടത്തിയും നിലപാടു കടുപ്പിച്ച ഒരു വിഭാഗം ജനങ്ങളെ എങ്ങനെ നേരിടും എന്നതു തന്നെയാകും മാര്‍ തട്ടില്‍ നേരിടുന്ന ആദ്യത്തെ വലിയ പ്രശ്നങ്ങള്‍. അത്ര പെട്ടെന്നു പരിഹരിക്കാനാകുന്ന വിഷയങ്ങളല്ല ഇതൊന്നും.

ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പുതന്നെ കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായം വലിയ വളര്‍ച്ചയുടെ ഘട്ടത്തിലേയ്ക്കു കടന്നിരുന്നു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ കൊണ്ടുവന്ന വലിയ മുന്നേറ്റം കേരളത്തിലെ പൊതുസമൂഹത്തിനു തന്നെ നേട്ടമായതു ചരിത്രം. സാമൂഹ്യമായി പിന്നോക്കം നിന്നിരുന്ന ദളിതര്‍ക്കും മറ്റു പിന്നോക്ക ജാതിക്കാര്‍ക്കും സ്കൂളുകളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത് ക്രിസ്ത്യന്‍ മിഷനറിമാരാണ് പള്ളിയോടൊപ്പം പള്ളിക്കുടങ്ങള്‍ സ്ഥാപിച്ച് അവയെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും തുറന്നു കൊടുത്തത്. കേരള സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചയ്ക്ക് ഇതു വലിയ സംഭാവനയാണു നല്‍കിയത്.

കേരള രാഷ്ട്രീയത്തിലും കാലാകാലങ്ങളില്‍ സഭ വലിയ പങ്കു വഹിച്ചു. ഐക്യ കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ അതിനെതിരെ ആദ്യം തിരിഞ്ഞത് കത്തോലിക്കാ സഭയായിരുന്നു. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലില്‍ പ്രതിഷേധിച്ചു കത്തോലിക്കാ സഭ തുടങ്ങിവെച്ച സമരം വിമോചന സമരമായി വളരുകയും അത് ഇ.എം.എസ് മന്ത്രിസഭയുടെ പതനത്തില്‍ കലാശിക്കുകയും ചെയ്തുവെന്നത് ചരിത്രം. 1972 -ല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെയും കെ.എസ്.യുവിന്‍റെയും നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ സമരം പ്രധാനമായും കത്തോലിക്കാ സഭയ്ക്കെതിരായിരുന്നുവെന്നത് മറ്റൊരു ചരിത്രം.

ഇന്നു കത്തോലിക്കാ സഭ പൊതു സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് ബിജെപി ബന്ധത്തിന്‍റെ പേരിലാണ്. കേരളത്തില്‍ രാഷ്ട്രീയമായി മുന്നേറണമെങ്കില്‍ ക്രിസ്ത്യന്‍ സമുദായത്തെ കൂട്ടുപിടിച്ചേ മതിയാകൂ എന്ന് ബിജെപി നേതൃത്വം മനസിലാക്കിയിരിക്കുന്നു. കഴിഞ്ഞ ക്രിസ്തുമസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ഇന്ത്യയിലെ പ്രധാന സഭാധ്യക്ഷന്മാരെ ക്ഷണിച്ച് സല്‍ക്കാരം നടത്തിയും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ സമുദായവുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്നതും വലിയ സംസാരവിഷയമാകുന്നുമുണ്ട്.

കൊച്ചിയിലെ സിനഡ് യോഗത്തില്‍ ബിഷപ്പുമാര്‍ തമ്മില്‍ നടന്ന സംഭാഷണങ്ങളില്‍ ബിജെപി ബന്ധം ഒരു പ്രധാന വിഷയം തന്നെയായിരുന്നു.

ബിജെപിയുമായി സഭയ്ക്ക് ഒരു ബന്ധവും വേണ്ടെന്ന അഭിപ്രായത്തിനു തന്നെയായിരുന്നു മുന്‍തൂക്കം എന്നാണു പറഞ്ഞു കേട്ടത്.

എന്തായാലും പുതിയ ഇടയന് വലിയ ദൗത്യങ്ങളാണു മുന്നിലുള്ളത്. ഒരു വലിയ പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി തീര്‍ക്കുന്നതു മുതല്‍ ബിജെപി ബന്ധം വരെ വിവിധങ്ങളായ വിഷയങ്ങള്‍

Advertisment