വീണ്ടും മറുകണ്ടം ചാടുകയാണ് ബീഹാര്‍ രാഷ്ട്രീയം. ജെഡിയു - ആര്‍ജെഡി - കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന ബീഹാര്‍ ഒറ്റദിവസം കൊണ്ട് എന്‍ഡിഎ സഖ്യത്തിന്‍റെ ഭരണത്തിലായി. ഭരണം മാറിയെങ്കിലും മുഖ്യമന്ത്രിക്കു മാറ്റമില്ല.
ബിജെപിയെ തകര്‍ക്കാന്‍ ഇന്ത്യാ മുന്നണി കെട്ടിപ്പടുത്ത നേതാക്കളിലൊരാളായ നിതീഷ് കുമാര്‍ ഇപ്പോഴിതാ വീണ്ടും ബിജെപി സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്നു.
ബീഹാര്‍ രാഷ്ട്രീയം ഒരിക്കല്‍ കൂടി ആ നാടിനും ഇന്ത്യാ മഹാരാജ്യത്തിനും കടുത്ത നാണക്കേയായിരിക്കുന്നു
ജെഡിയു എന്ന പാര്‍ട്ടി കൈയില്‍ വെച്ചുകൊണ്ട് നിതീഷ് കുമാര്‍ നടത്തിവരുന്ന രാഷ്ട്രീയ ചാഞ്ചാട്ടങ്ങളുടെയും സര്‍ക്കസുകളുടെയും കുതിരക്കച്ചവടത്തിന്‍റെയും പരമ്പരയിലെ അവസാനത്തെ അധ്യയമാണ് ബീഹാര്‍ സംസ്ഥാനത്തു കാണുന്നത്. സ്വന്തം രാഷ്ട്രീയ താല്‍പര്യവും നേട്ടങ്ങളും ലാഭങ്ങളും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് മുന്നണി മാറ്റം എന്ന സര്‍ക്കസിലൂടെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന അത്ഭുതക്കാഴ്ച.
രാഷ്ട്രീയവും ജനാധിപത്യവുമെന്നൊക്കെ പറഞ്ഞാല്‍ ഏറെ വിലയും നിലയുമുണ്ടായിരുന്ന ഒരു കാലത്തെയും സംസ്കാരത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് നിതീഷ് കുമാറിന്‍റെ ചാഞ്ചാട്ടം. രാഷ്ട്രീയ ലക്ഷ്യങ്ങളും രാഷ്ട്രീയ ചിന്തകളും നിലപാടുകളുമെല്ലാം ഇവിടെ ഒന്നുമല്ലാതാകുന്നു.
പാര്‍ട്ടിയോ മുന്നണിയോ ഏതായാലും മുഖ്യമന്ത്രിക്കസേര തനിക്കു കിട്ടിയാല്‍ എന്തു ചാഞ്ചാട്ടത്തിനും തയ്യാറാണു താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍
ഇതു പക്ഷെ ബിജെപിയുടെ കളിയാണെന്നത് പച്ച യാഥാര്‍ഥ്യം മാത്രം. ആറു മാസം മുമ്പു മാത്രം രൂപംകൊണ്ട ഇന്ത്യ മുന്നണിയുടെ ശില്‍പികളിലൊരാളായിരുന്നു നിതീഷ് കുമാര്‍ എന്നോര്‍ക്കുക. രൂപംകൊണ്ട നാള്‍മുതല്‍ക്കേ ഇന്ത്യ മുന്നണി ബിജെപിക്കു തലവേദനയായിരുന്നു. ഇന്ത്യ മുന്നണി എന്ന പേരിനെചൊല്ലി രാജ്യത്തിന്‍റെ പേരു ഭാരതം എന്നാക്കി മാറ്റാന്‍ ആലോചിക്കുകയാണ് മോദി സര്‍ക്കാര്‍.
തുടര്‍ച്ചയായി മൂന്നാം വട്ടവും ഭരണം പിടിച്ചെടുക്കാനൊരുങ്ങുന്ന ബിജെപി മുന്നില്‍ ഒരു തടസവുമുണ്ടാവരുതെന്നു നിര്‍ബന്ധം പിടിക്കുന്നുവെന്നര്‍ത്ഥം. ഇന്ത്യ മുന്നണിയുടെ സ്ഥാപകരിലൊരാളായ നിതീഷ് കുമാറിനെത്തന്നെ ബിജെപി ലക്ഷ്യംവെച്ചു.
പ്രലോഭനങ്ങള്‍ക്കു മുന്നില്‍ നിതീഷ് മുട്ടുകുത്തി വീഴുമെന്ന് ബിജെപിയുടെ തന്ത്രജ്ഞന്മാര്‍ക്കു നന്നായി അറിയാമായിരുന്നു. അവരുടെ കണക്കു പിഴച്ചില്ല. നിതീഷ് കുമാര്‍ വീഴുകതന്നെ ചെയ്തു. വീണത് ബിജെപി ക്യാമ്പിലേയ്ക്ക്. തലയുയര്‍ത്തി എഴുന്നേറ്റു നിന്ന നിതീഷ് കുമാര്‍ പിന്നെയിരുന്നത് മുഖ്യമന്ത്രിക്കസേരയില്‍.
ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ ഇതുവരെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ വീണ്ടും ഇരുപ്പുറപ്പിച്ചത് ബിജെപിയുടെ കരങ്ങള്‍ താങ്ങിയ മുഖ്യമന്ത്രിക്കസേരയിലായിരുന്നുവെന്നു മാത്രം.
കടന്നല്‍ക്കൂട്ടിലാണ് തന്‍റെ മുഖ്യമന്ത്രിക്കസേരയെന്ന് നിതീഷ് മനസിലാക്കാന്‍ പോകുന്നതേയുള്ളു
2020 -ല്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷിനു നല്‍കുന്നതിനെതിരെ ബിജെപിയില്‍ സംഘര്‍ഷമുണ്ടാക്കിയ വിജയ് സിന്‍ഹ, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ സാമ്രാട്ട് ചൗധരി എന്നിവരാണ് നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിതീഷിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുന്നതു വരെ തലപ്പാവ് അഴിക്കില്ലെന്നു മുമ്പ് ശപഥം ചെയ്തിരുന്നു സാമ്രാട്ട് ചൗധരി. അതേ തലപ്പാവും തലയില്‍ വെച്ച് സാമ്രാട്ട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ബീഹാറിലെ ജാതിരാഷ്ട്രീയത്തില്‍ ജാതി ഒരു വലിയ ഘടകം തന്നെയാണ്. മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കെ പിന്നോക്കക്കാരെ കണ്ടുപിടിക്കാന്‍ ജാതി സെന്‍സസ് നടത്തിയിരുന്നു നിതീഷ്. ദളിത് വിഭാഗങ്ങളും അതിദരിദ്ര വിഭാഗങ്ങളും ഏറെയുള്ള ബീഹാറില്‍ ഈ സെന്‍സസ് വലിയ കോളിളക്കമുണ്ടാക്കി.
ജനസംഖ്യയുടെ പകുതിയിലേറെപ്പേരും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണു കഴിയുന്നതെന്ന സത്യം ദീര്‍ഘകാലം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്‍റെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്.
വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം ശിശുമരണ നിരക്ക്, ആയുര്‍ ദൈര്‍ഘ്യം തുടങ്ങിയ വികസന സൂചികകളിലൊക്കെയും ബീഹാര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണെന്ന കാര്യവും ശ്രദ്ധിക്കണം.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ബലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങാനൊരുങ്ങുന്ന നരേന്ദ്ര മോദി ബീഹാറില്‍ തല ഉയര്‍ത്തിയ ജാതി വിഷയത്തില്‍ ഉള്‍ക്കൊണ്ട ഭീഷണി പെട്ടെന്നു മനസിലാക്കി. തന്ത്രജ്ഞര്‍ പെട്ടെന്നു തന്ത്രങ്ങള്‍ മെനഞ്ഞു. ജാതി രാഷ്ട്രീയം പറഞ്ഞു ശ്രദ്ധനേടിയ നിതീഷ് കുമാര്‍ ബിജെപിയുടെ തന്ത്രങ്ങളൊരുക്കിയ കൂട്ടിനുള്ളിലേയ്ക്കു നിലംപൊത്തി. ബീഹാറിലെ ജാതി രാഷ്ട്രീയം ഇനി ബിജെപിയുടെ കൂട്ടില്‍.
സാധാരണക്കാരും പാവപ്പെട്ടവരുമായ ബീഹാര്‍ ജനത പിന്നാമ്പുറ സത്യങ്ങളൊന്നുമറിയാതെ സംഭ്രമിച്ചു നില്‍ക്കുന്നു. ബിജെപിക്കു തെരഞ്ഞെടുപ്പു വിജയമാണു പ്രധാനം.