ന്യൂഡല്‍ഹി: കഠുവയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിക്ക് അമിതമായ തോതില്‍ മയക്ക്മരുന്ന് നല്‍കിയിരുന്നതായി വിദഗ്ധരുടെ നിഗമനം. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ അന്വേഷണസംഘം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച് നല്‍കിയിരുന്നുവെന്നാണ പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. അതുമൂലം പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.
പ്രാദേശികമായി ലഭിക്കുന്ന മന്നാര്‍ എന്ന ലഹരിവസ്തുവാണ് പെണ്‍കുട്ടിക്ക് പ്രതികള്‍ നല്‍കിയത്. കഞ്ചാവ് പോലെയുള്ള ലഹരിവസ്തുവാണിത്. ഇതിനു പുറമേ മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എപിട്രില്‍ ഗുളികകളും നല്‍കി. ഡോസ് കൂടിയ ഈ ഗുളിക ഉള്ളില്‍ ചെന്നതുമൂലം പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നിരിക്കാമെന്ന് മെഡിക്കല്‍ സംഘം പറയുന്നു. വെറുംവയറ്റില്‍ ഇത്തരം ഗുളികകള്‍ അകത്തുചെന്നാലുള്ള അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിനുള്ള മറുപടിയിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പെണ്‍കുട്ടിക്ക് നല്‍കിയ എപിട്രില്‍ ഗുളികയില്‍ ക്ലോനാസെപാം എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. രോഗിയുടെ ശരീരഭാരവും മറ്റും കണക്കിലെടുത്താണ് ഈ ഗുളികയുടെ ഡോസ് എത്രയാവണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കാറുളളത്. അങ്ങനെ നോക്കുമ്ബോള്‍ പെണ്‍കുട്ടിയുടെ ശരീരം താങ്ങുന്നതിലും മൂന്നിരട്ടിയായിരുന്നു അവള്‍ക്ക് നല്‍കിയ മരുന്നിന്റെ അളവ്. പെണ്‍കുട്ടിയുടെ ശരീരഭാരം വെറും 30 കിലോഗ്രാം ആയിരുന്നു. ആഹാരമൊന്നും നല്‍കാതെയാണ് അവളെ ക്രൂരതയ്ക്ക് ഇരയാക്കിയതും.
അമിത അളവില്‍ ക്ലോനാസെപാം അകത്തുചെന്നതോടെ കുട്ടി മയക്കത്തിലേക്കും അധികം വൈകാതെ നീണ്ടുനില്‍ക്കുന്ന അബോധാവസ്ഥയിലേക്കും മായിരിക്കാമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്ബുതന്നെ പെണ്‍കുട്ടിയുടെ ശരീരം നിശ്ചലമായിരുന്നെന്ന് പരിശോധനാഫലം പറയുന്നു.
പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ അടുത്തയാഴ്ച്ച ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പി.ടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2018 ജനുവരിയിലാണ് അതിക്രൂരമായി ബലാല്‍സംഗത്തിനിരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടത്.