കൊച്ചി: ത്യാഗത്തിന്റെ ഉജ്വല വിജയം അതാണ് ഇന്നലെ ഉണ്ടായത്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലീസ് സ്ഥിരീകരിച്ച നിമിഷം നിറകണ്ണുകളോടെ ദൈവത്തിന് നന്ദി പറഞ്ഞു സിസ്റ്റര്‍ അനുപമയും സംഘവും. എത് പ്രതിസന്ധിയിലും സത്യവും വിശ്വാസവും കൈവിടരുതെന്ന് ഉറപ്പിച്ച പോരാട്ടത്തിന്റെ വിജയമായിരുന്നു അനുപമയുടേത്..
സ്വന്തം സഹോദരിക്ക് വേണ്ടി ഇത്രയും ത്യാഗം ചെയ്ത സിസ്റ്റര്‍ അനുപമയെ പുകഴ്ത്തി നിരവധി ഫേസ്ബുക്ക് പേസ്റ്റുകളും സജീവമാണ്. നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന വാക്യം കേരളത്തിന് കാണിച്ച് കൊടുത്ത സിസ്റ്ററെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ ലോകത്ത് എല്ലാം.
പീഡന വിവരമറിഞ്ഞ അന്ന് മുതല്‍ ഇരയെ ശക്തിപ്പെടുത്തി ഇരയ്‌ക്കൊപ്പം കട്ടക്ക് കൂടെ നിന്നു. ആദ്യം സഭാ അധികാരികള്‍ക്ക് പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോള്‍ തെരുവിലേക്കിറങ്ങി. സഭ പുറത്താക്കി തിരിച്ചു ചെന്നാല്‍ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാല്‍ സെമിത്തേരിയില്‍ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവള്‍ക്ക് വേണ്ടി ഒപ്പം നിന്ന് പോരാടിയവര്‍..' ഇത്തരത്തിലുള്ള പോസ്റ്റുകളാണ് വൈറലാകുന്നത്.
ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാര്‍ഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി.. എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞത്....
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാർഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി.. ഇവർക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ എത്ര അഭിമാനകരമാണ്.. ആവേശകരമാണ്.. ഈ വിജയം സാധ്യമാകുമായിരുന്നില്ല സിസ്റ്റർ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ. ബാക്കിയെല്ലാം അതിന്റെ ബലത്തിൽ സംഭവിച്ചത് മാത്രം..കൂടെ നിൽക്കാതിരിക്കാനാകുമായിരുന്നില്ല പ്രബുദ്ധകേരളീയതക്ക്.