ആഷിക് അബു ചിത്രത്തിനെതിരെ ബാബുരാജിന്റെ കുടുംബം രംഗത്ത്. എം എസ് ബാബുരാജിന്റെ ഗാനങ്ങൾ 'നീലവെളിച്ചം' എന്ന സിനിമയിൽ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ആണ് ബാബുരാജിന്റെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. 'താമസമെന്തേ വരുവാൻ', 'ഏകാന്തതയുടെ അപാരതീരം' തുടങ്ങിയ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് വന്നത്.
നീലവെളിച്ചതിന്റെ നിർമ്മാതാവ് കൂടിയായ സംവിധായകൻ ആഷിഖ് അബു, സംഗീതസംവിധായകൻ ബിജിപാൽ എന്നിവർക്ക് എതിരെ കുടുംബം വക്കീൽ നോട്ടീസയച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങൾ നശിപ്പിക്കുന്നു. അതിനാൽ ഈ ഗാനങ്ങൾ പിൻവലിക്കണം എന്നാണ് മകൻ എം എസ് ജബ്ബാർ അഭിഭാഷകനായ എൻ വി പി റഫീഖ് മുഖേന അയച്ച നോട്ടീസിൽ പറയുന്നത്. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
1964-ൽ റിലീസ് ചെയ്ത 'ഭാർഗവീനിലയം' എന്ന ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയത് എം എസ് ബാബുരാജായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളുമായിരുന്നു. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങളാണ് ഇപ്പോൾ നീലവെളിച്ചം എന്ന പുതിയ ചിത്രത്തിലും അണിയറപ്രവർത്തകർ ഉപയോഗിച്ചിരിക്കുന്നത്. ബിജിപാലാണ് നീലവെളിച്ചതിന് സംഗീതം ഒരുക്കുന്നത്.