ഊരമ്പ് : കൊല്ലങ്കോടിന് സമീപം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഊരമ്പ് ജംക്‌ഷനിലെ ചന്തയിൽ മാസ്കില്ലെങ്കിൽ തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് കയ്യോടെ പിടികൂടും. ഓൺ ദി സ്പോട്ട് പെറ്റിയടിക്കും. കാരണം അവിടെ തിരഞ്ഞെടുപ്പില്ല.
രാവിലെ പത്തരയോടെയായിരുന്നു റെയ്ഡ് . മൂന്നംഗ സംഘം 2 ബാച്ചുകളായെത്തി. അരിക്കട ഉടമ മണിയാണ് ആദ്യം കുടുങ്ങിയത് . മാസ്ക് ധരിക്കാത്ത മണിയെ കയ്യോടെ പിടികൂടി. ‘മണി’ ‘മണി’ പോലെ പിഴ ചുമത്തി. തുക ഒടുക്കാൻ ആദ്യം കൂട്ടാക്കാത്ത മണി, പൊലീസിനെ വിളിക്കുമെന്നു പറഞ്ഞപ്പോൾ പിഴയടച്ച് തടിയൂരി.
ഹെൽത്ത് ഇൻസ്പെക്ടറും മലയാളിയുമായ ജയചന്ദ്രബാബുവാണ് ‘മണിയെ’ പെറ്റിയടിച്ചത്. ജംക്‌ഷനിലെ ചന്തയിൽ മാസ്ക് ധരിക്കാതെ മത്സ്യം വിറ്റ നീരോടി മാർത്താണ്ഡം തുറ സ്വദേശിനി മരിയ ഗ്ലോറിക്കും ആരോഗ്യ വകുപ്പ് പിഴ ചുമത്തി.
കാലിൽ വീണെങ്കിലും, ഉദ്യോഗസ്ഥർ പിൻമാറിയില്ല. 200 രൂപ പിഴ ചുമത്തി, രസീതിന് പുറമേ വെള്ള മാസ‍്കും ധരിപ്പിച്ചു. മുടിഞ്ഞുപോകുമെന്നു പ്‌രാകി മരിയ ദേഷ്യം തീർത്തു. കേരളത്തിൽ വോട്ട് എതിരാകുമെന്നു കണ്ട് എല്ലാത്തരം പരിശോധനകളും മയപ്പെടുത്തിയ സാഹചര്യത്തിലാണ് തമിഴ്നാടിന്റെ കടുത്ത പിടി.