കുവൈറ്റ് : കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ നാട്ടിലെത്താനാകാതെ ഗള്‍ഫിലുള്ള പ്രവാസികള്‍ വലയുന്നു. കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പോകാനായി കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തവരാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം 200ഓളം പേരുടെ യാത്ര മുടങ്ങിയതയാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിലും ഇതുതന്നെയാകും സ്ഥിതി.
കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് കുവൈത്ത് എയർവെയ്സ് മാത്രമാണ് നേരിട്ടുള്ള സർവീസ് നടത്തുന്നത്. വിമാനം റദ്ദാക്കിയപ്പോൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് റീ-റൂട്ട് ചെയ്തുകൊടുക്കാനും കുവൈത്ത് എയർവേയ്സ് സന്നദ്ധമാകുന്നില്ല. അവധിക്കാലം ആയതിനാൽ ഏതുവിമാനത്തിലും സീറ്റ് ഒഴിവില്ല എന്നതാണ് റീ-റൂട്ട് നൽകാതിരിക്കാൻ പറയുന്ന കാരണം. ഫീസ് ഈടാക്കാതെ ടിക്കറ്റ് തുക തിരിച്ചുനൽകാമെന്ന് മാത്രമാണ് കുവൈത്ത് എയർവെയ്സ് അധികൃതരുടെ നിലപാട്. തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ റീ-റൂട്ട് ചെയ്തുനൽകാമെന്ന് ഇത്തിഹാദ് എയർവെയ്സ് അറിയിച്ചിട്ടുണ്ട്.
അതെസമയം , കനത്ത മഴയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് കൊച്ചി രാജ്യാന്തരവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ ചെങ്ങല്‍ തോട്ടിലൂടെയുള്ള ഒഴുക്കും കൂടിയതോടെ വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി.
റണ്‍വേയുടെ തെക്കുവശത്തെ മതില്‍ ഇടിഞ്ഞതോടെ വെള്ളം കയറി. അഞ്ചടിവരെ ഉയര്‍ന്ന വെള്ളം ഒഴുക്കിക്കളയാന്‍ റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തെ മതില്‍ പൊളിച്ചു. ടെര്‍മിനലിന്റെ പ്രവേശനഭാഗത്തുവരെ വെള്ളമെത്തി. പാര്‍ക്കിങ് മേഖലയും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തിനടിയിലായി. കനത്തമഴ തുടരുന്നതിനാല്‍ വെള്ളം പമ്പ് ചെയ്തു കളയാനും സാധിക്കുന്നില്ല.