മുവാറ്റുപുഴ: മുവാറ്റുപുഴയുടെ മുഹമ്മദ് റാഫി ഇനി ഇന്ത്യൻ ഫുട്ബോളിനായി ജഴ്സി അണിയും. ജൂൺ ആദ്യവാരം റഷ്യയിൽ വച്ചു നടക്കുന്ന ഗ്രനാക്ടിൻ മെമ്മോറിയൽ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ -19 ടീമിലാണ് റാഫി ഉൾപ്പടെ 3 മലയാളികൾക് അവസരം ലഭിച്ചത്. ഇന്ത്യൻ ടീം ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും.
മുവാറ്റുപുഴ സ്വദേശി കല്ലിൽമൂട്ടിൽ മുജീബിന്റേയും, നസ്രീനയുടെയും മകനായ മുഹമ്മദ് റാഫിയാണ് ഇനി ഇന്ത്യൻ കുപ്പായത്തിൽ നാടിന് അഭിമാനമാകാൻ പോകുന്നത്.
കഠിനപ്രയത്‌നത്തിലൂടെ എന്തൊക്ക നേടാം എന്നതിന്റെ പര്യായമായിരുന്നു മുവാറ്റുപുഴക്കാർക്ക് റാഫി., മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുവാറ്റുപുഴ ആറ്റുവേലിൽ അക്കാഡമിയിലെ അശോകൻ ആറ്റുവേലിയാണ് റാഫിയിലെ ഫുട്ബോൾ കളിക്കാരനെ തിരിച്ചറിഞ്ഞത്.
സാറിന്റെ ശിക്ഷണത്തിൽ തുടങ്ങിയ ഫുട്ബോൾ പഠനം. അവിടെനിന്നും നാടും നാട്ടുകാരും അറിയും വിധം ഗോളുകൾ അടിച്ചു കൂട്ടി അശോകൻ സാറിന്റെ പ്രിയ ശിഷ്യരിലൊരാളായി റാഫി മാറി. കടുത്ത പരിശീലനം നൽകി അശോകൻ സാർ അവനെ വളർത്തി.
മറ്റൊരു സ്കൂളിൽ പഠിച്ചിരുന്ന റാഫിയെ ഫുട്ബോൾ കളിക്കാരൻ കുടിയായ പിതാവ് മുജീബ് ഫുട്ബോൾ പരിശീലനം മാത്രം ലക്ഷ്യമാക്കിയാണ് എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ഫുട്ബോൾ ടീമുകളിലൊന്നായ തർബിയത്തിലേക്ക് മാറ്റുന്നത്. തോൽക്കുമെന്ന് തോന്നുന്നിടത് വിജയ ശില്പിയാകുവാനുള്ള അവന്റെ കഴിവും കായിക മികവും കണ്ടെത്തിയ കായികാദ്ധ്യാപകൻ രാജു സാറിൽ നിന്ന് പുതിയ പാഠങ്ങൾ അവൻ സ്വായത്തമാക്കി.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എറണാകുളം ജില്ലാ ടീമിൽ ഇടം നേടിയതോടെയാണ് റാഫി കൂടുതൽ ശ്രദ്ധേയനാവുന്നത്.
ഇന്ത്യയിലെ പ്രശസ്ത സ്പോർട്സ് ചാനലായ സ്റ്റാർ സ്പോർട്സ് നടത്തിയ യങ് ചലഞ്ച് ഫുട്ബോൾ ടൂർണമെന്റിൽ തന്റെ കഴിവ് തെളിയിച്ചതോടെ റാഫി പറന്നത് ലോക ഫുട്ബോളിന്റെ മിശിഹായും, CR 7ഉം ഒകെ അടക്കിവാഴുന്ന സ്പെയിനിന്റെ മണ്ണിലേക്കായിരുന്നു.
മാഡ്രിഡിൽ നടന്ന ഒരു മാസക്കാലത്തെ വിദേശ പരിശീലനം തനിക് ഏറെ മാറ്റങ്ങളുണ്ടാക്കിയെന്ന് റാഫി മുൻപ് പറയുകയുണ്ടായി.. തുടർന്ന് പത്താം ക്ലാസ്സിനു മുന്നേ കേരളത്തിന്റെ കാൽപ്പന്തു കളിയുടെ മക്ക എന്നറിയപ്പെടുന്ന മലപ്പുറത്തെ എം എസ് പി ഹയർ സെക്കൻഡറി സ്കൂളിൽ പഠനം.
തൊട്ടുപിന്നാലെ ഇന്ത്യൻ ഫുട്ബോളിന്റെ നെടുംതൂണായി മാറിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂർ എഫ് സി യിൽ. രണ്ട് കൊല്ലത്തെ കഠിന പരിശീലനവും, ഫുട്ബോൾ പഠനങ്ങളും ഇന്ത്യയിലെ തന്നെ മികച്ച ടൂർണമെന്റുകളിൽ പങ്കെടുത്ത പരിചയസമ്പത്തും, ജൂനിയർ ഐ-ലീഗിലെ മിന്നും പ്രകടനങ്ങളുമാണ് മുഹമ്മദ് റാഫിയെ ഇന്ത്യൻ ടീമിലെത്തിച്ചത്.
പഠനകാലത്ത് മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബിന്റെ ഫുട്ബോൾ അക്കാദമിയുടെ അവധിക്കാല പരിശീലനക്കളരിയിലെ മികച്ച പരിശീലനവും പ്രചോദനമായതായി റാഫി പറഞ്ഞു.