കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പനമ്പിള്ളി നഗറിലെ ജോർജ് ഇന്‍റർനാഷണൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്. നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പാണ് നടന്നത്.
മുന്നൂറോളം ആളുകളിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ ഇടുക്കി വണ്ടമറ്റം സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്‍റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിൻസി ജോൺ എന്നിവരാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടയിൽ ഇവർ നാലര കോടിയോളം രൂപയാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പ് സംഘം കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്നു. ഇവരെ കൂടാതെ കേസിലെ മുഖ്യ സൂത്രധരന്മാരെന്ന് കരുതുന്ന രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. കുവൈത്തിലുള്ള അനീഷ് ജോസ്, കണ്ണൂർ സ്വദേശി ജോർജ്ജ് ടി. ജോസ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.