കോട്ടയം : അടിയന്തിര ആവശ്യങ്ങളിൽ എല്ലാം സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹം ആണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം. കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം യാതൊരു ഭേദഗതിയും കൂടാതെ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാർഷികമേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കാർഷികോൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും, ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിലും, 80:20 എന്ന ന്യൂനപക്ഷ അനുപാതം തിരുത്തി ക്രൈസ്തവർക്ക് ന്യായമായ ആനുകൂല്യം ലഭ്യമാക്കുന്നതിലും ഇപ്പോൾ സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള പത്ത് ശതമാനം സംവരണം നൽകുന്നതിലും ഉൾപ്പെടെ എല്ലാ ആവശ്യങ്ങളിലും സംസ്ഥാന സർക്കാർ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത് .
ഈ അധ്യായന വർഷത്തിൽ പ്ലസ് വൺ അഡ്മിഷനിലും നേഴ്സിങ്, പാരാമെഡിക്കൽ തുടങ്ങി എല്ലാ അഡ്മിഷനുകൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്കുള്ള പത്ത് ശതമാനം സംവരണം നൽകുവാൻ അടിയന്തര തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
സംവരണം സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാകാത്തപക്ഷം വെള്ളിയാഴ്ച കേരളത്തിലെ എല്ലാ രൂപതകളിലും രൂപത പ്രസിഡന്റുമാരുടേയും നേതൃത്വത്തിലും, രണ്ടാം ഘട്ടമായി എല്ലാ ഇടവക യൂണിറ്റുകളിലേക്കും സമരം വ്യാപിപ്പിക്കും എന്നും, സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ്,അവഗണന നയങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുമെന്നും പ്രസിഡന്റ് ബിജു പറയന്നിലം മുന്നറിയിപ്പ് നൽകി.
സമാപന സമ്മേളനത്തിൽ പാലാ രൂപത ഡയറക്ടർ ഫാ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി, ഡോ ജോസുകുട്ടി ഒഴുകയിൽ,ഫ്രാൻസിസ് മൂലൻ, ജോസ് വട്ടുകുളം, ഡോ കെ പി സാജു, അജോ വട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ ജിയോ കടവി നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.