തിരുവനന്തപുരം: ഉപജീവനത്തിനും പഠനത്തിനുമായി മീന്‍വില്‍പനയ്ക്കിറങ്ങിയ ഹനാന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രശംസയും പിന്തുണയും. ഒപ്പം ഹനാനയെ സോഷ്യല്‍ മീഡിയ ഗുണ്ടായിസത്തിലൂടെ ദ്രോഹിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയ്ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തു.
ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി ഉണ്ടാകും. മാത്രമല്ല ഇവര്‍ ഹനാനയെ ലക്‌ഷ്യം വയ്ക്കാനുണ്ടായ കാരണം ഗുരുതരമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലേയ്ക്ക് പോലീസ് കടന്നേക്കും.
ഹനാന് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനികെതിരെ സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചരണം നടത്തിയത് നൂര്‍ദീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശിയാണെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമ്മന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എ.സി കോതമംഗലത്തെത്തി ഹനാന്റെ മൊഴി എടുക്കുകയായിരുന്നു.
നൂറുദ്ദിന്‍ ഷെയ്ഖ് ഫെയ്‌സ്ബുക്കിലും, യുട്യബിലും വീഡിയോ ഇട്ടിരുന്നു. എന്നാല്‍ തന്നെ ആരോ തെറ്റിധരിപ്പിച്ചതാണെന്ന വിശദീകരണവുമായി നൂറുദീന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍, നിയമ നടപടിയുമായി പോലീസ് മുന്നോട്ടുപോവുകയാണ് ഉണ്ടായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാകും കേസ് അന്വേഷിക്കുക.
മീന്‍വിറ്റ് ഉപജീവനം നടത്തുന്ന ഹനാനെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. ഇവ വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇക്കൂട്ടര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു. സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്ന തരത്തിലാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിനെതിരെ സുഹൃത്തുക്കളും കോളജ് അധികൃതരും രംഗത്തെത്തിയപ്പോഴാണ് ഹനാന്റെ കഷ്ടപ്പാടുകള്‍ പുറംലോകം അറിഞ്ഞത്.
ആദ്യ പിന്തുണ ചെന്നിത്തലയുടെത്
ഹനാന് പിന്തുണയുമായി ആദ്യം എത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. അദ്ദേഹം ഹനാന് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സഹായങ്ങള്‍ ഹനാന്‍ പഠിക്കുന്ന അല്‍ അസര്‍ കോളേജുമായി ബന്ധപെട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വാര്‍ത്തയായപ്പോള്‍ ഹനാനെ ആക്രമിച്ചവര്‍ ചെന്നിത്തലയ്ക്കെതിരെയും ട്രോളും സൈബര്‍ ആക്രമണവും അഴിച്ചു വിട്ടിരുന്നു. ഹനാനെതിരെയുള്ള വാര്‍ത്തകള്‍ വന്നപാടെ ആദ്യം അവളെ അനുകൂലിച്ച പലരും പോസ്റ്റ് പിന്‍വലിച്ചു ഓടി ഒളിച്ചെങ്കിലും രമേശ് ചെന്നിത്തല അദ്ദേഹത്തിന്‍റെ ഹനാന്‍ അനുകൂല എഫ് ബി പോസ്റ്റ് പിന്‍വലിച്ചില്ലെന്നു മാത്രമല്ല നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്:
സ്വന്തംകാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അതു മനസിലാക്കാനാകും. അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണു ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണയ്ക്കണം.
സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂർച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളെയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്കു സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.